കൽപ്പറ്റ
നഗരസഭയ്‌ക്ക് 2023-–-24 സാമ്പത്തിക വർഷത്തിൽ 68,68,94,800 രൂപയുടെ ബജറ്റ്. 67,72,79,800 രൂപ ചെലവും 96,15000 രൂപ നീക്കിയിരിപ്പുള്ള ബജറ്റ് വൈസ് ചെയർപേഴ്‌സൺ കെ അജിത അവതരിപ്പിച്ചു. സമ്പൂർണ കുടിവെള്ള പദ്ധതിക്കായി വാട്ടർ കിയോസ്‌കുകൾക്ക് ആറുകോടി, ലൈഫ് പദ്ധതിയിൽ സമ്പൂർണ ഭവന പദ്ധതിക്ക് 11. 2 കോടി, വീടുകളുടെ അറ്റകുറ്റപ്പണിക്ക് 28 ലക്ഷം രൂപ എന്നിവയാണ് പ്രധാന പദ്ധതികൾ. അതേസമയം ബജറ്റ് കഴിഞ്ഞ വർഷത്തെ പദ്ധതികളുടെ തനിയാവർത്തനമാണെന്ന് എൽഡിഎഫ് അംഗങ്ങൾ ആരോപിച്ചു.
ഡ്രെയ്‌നേജ് നവീകരണം ഫുട്പാത്ത് നിർമാണം എന്നിവ കൈനാട്ടിവരെ ദീർഘിപ്പിച്ച് പൂച്ചെടി സ്ഥാപിക്കുന്നതിന് രണ്ട് കോടി രൂപ നീക്കിവച്ചു. ബൈപാസിലെ പാതയോരങ്ങളിൽ ഫുഡ് കോർട്ടുകൾ ക്രമീകരിച്ച് നൈറ്റ് ലൈഫ് സെന്റുകൾ സ്ഥാപിക്കാനും പാതയോരങ്ങളിൽ ഇരിപ്പിടങ്ങൾ സ്ഥാപിക്കാനും രണ്ടുകോടി, സഞ്ചാരികൾക്കായി ഇടം ഗസ്റ്റ് ഹൗസ് പാർക്ക് പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി അഞ്ചുലക്ഷം, മുണ്ടേരി പാർക്ക് പൂർത്തീകരണത്തിന് 65 ലക്ഷം, പരിസ്ഥിതി സൗഹൃദ പാർക്ക് നിർമാണത്തിന് സ്ഥലം ഏറ്റെടുക്കാൻ മൂന്നുകോടി, കൽപ്പറ്റ സമ്പൂർണ മാലിന്യ സംസകരണത്തിന് രണ്ട് കോടി, ടൗൺ ഹാൾ പൂർത്തീകരണത്തിന് അഞ്ചുകോടി, കൈനാട്ടി ജനറൽ ആശുപത്രി അനുബന്ധ സൗകര്യങ്ങൾ, അർബൻ പിഎച്ച്സി, ഹോമിയോ ആശുപത്രി വയോമിത്രം വഴികാട്ടി കേന്ദ്രം എന്നിവയുടെ പ്രവർത്തനങ്ങൾക്കായി 97 ലക്ഷം, വിദ്യാഭ്യാസ മേഖലക്ക് 90 ലക്ഷം, ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് 30 ലക്ഷം, മെൻസ്ട്രൂവൽ കപ്പ് വിതരണം ചെയ്യുന്ന ഫ്രീ പാഡ് സിറ്റി പദ്ധതിക്ക് 10 ലക്ഷം, തെരുവുവിളക്കുകൾ സ്ഥാപിക്കാൻ 29 ലക്ഷം രൂപ തുടങ്ങിയവയാണ് മറ്റ് പദ്ധതികൾ.
ചെയർപേഴ്‌സൺ കേയംതൊടി മുജീബ്, സ്ഥിരം സമിതി അധ്യക്ഷരായ ടി ജെ ഐസക്, ജൈന ജോയ്, എ പി മുസ്തഫ, ഒ സരോജിനി, സി കെ ശിവരാമൻ, കൗൺസിലർമാർ, സെക്രട്ടറി അലി അസ്ഹർ തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..