കേണിച്ചിറ
പൂതാടി പഞ്ചായത്തിൽ ബിജെപി ബാന്ധവം തുടർന്ന് കോൺഗ്രസ്. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സഹായത്തോടെ നാല് വാർഡുകളിൽ ബിജെപി വിജയിച്ചിരുന്നു. ഈ വാർഡുകൾ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് എൽഡിഎഫ്. ശക്തമായ പ്രചാരണമാണ് നടത്തുന്നത്. കോൺഗ്രസ് കഴിഞ്ഞ തവണത്തെ അതേനിലപാടിലാണ്.
പഞ്ചായത്തിലെ കോൺഗ്രസ് നേതാക്കൾ ബിജെപി സ്ഥാനാർഥികളായി മാറി. ഇരുളം മണ്ഡലം മുൻ പ്രസിഡന്റ് കെ കെ രാമചന്ദ്രൻ എൻഡിഎ സ്ഥാനാർഥിയാണ്. പനമരം ബ്ലോക്ക് പഞ്ചായത്തിലേക്ക് ഇരുളം ഡിവിഷനിൽനിന്നുമാണ് മത്സരിക്കുന്നത്. പൂതാടി പഞ്ചായത്തിലെ മണൽവയൽ വാർഡിൽ ഇദ്ദേഹം കോൺഗ്രസ് സ്ഥാനാർഥിയാകാൻ ശ്രമം നടത്തിയിരുന്നു. പിന്നീടാണ് എൻഡിഎയിലേക്ക് മാറിയത്.
പൂതാടി പഞ്ചായത്ത് മുൻമെമ്പറും കോൺഗ്രസിന്റെ സജീവ പ്രവർത്തകയുമായ രുഗ്മിണി കൊല്ലിക്കൽ കേളമംഗലം വാർഡിൽ ബിജെപിയുടെ സ്ഥാനാർഥിയാണ്. ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്‌ണൻ എംഎൽഎ താമസിക്കുന്ന വാർഡാണിത്. ഇവിടെയാണ് മഹിളാ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്ന് താമരയിൽ മത്സരിക്കുന്നത്. കോൺഗ്രസിന്റെ മുൻപഞ്ചായത്ത് മെമ്പറായിരുന്ന ഷിൽസൺ കൊമ്പനാലും ബിജെപിയിൽ ചേർന്നു. കെ കെ രാമചന്ദ്രനും ഡിസിസി പ്രസിഡന്റിന്റെ അയൽപക്കമാണ്. സീറ്റ് തർക്കത്തെ തുടർന്നാണ് കോൺഗ്രസ് വിട്ടത്.
കോൺഗ്രസിന്റെ ബിജെപി അനുകൂല നിപാടിൽ യുഡിഎഫ് പ്രവർത്തകർ അമർഷത്തിലാണ്. ബിജെപിയെ സഹായിക്കാനുള്ള തീരുമാനം തിരിച്ചടിയാകുമെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. ബിജെപി–-കോൺഗ്രസ് കൂട്ടുകെട്ടിന്റെ ഭവിഷ്യത്തുകൾ തുറന്നുകാണിച്ച്, ബിജെപിയുടെ സിറ്റിങ് സീറ്റുകളിൽ വിജയം ഉറപ്പാക്കിയാണ് എൽഡിഎഫ് പ്രചാരണം.
ഇത് തടയാൻ കൂടിയാണ് കോൺഗ്രസ് ബിജെപിയെ സഹായിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..