മാനന്തവാടി
വടിവാളുകൾ കണ്ടെത്തിയ മാനന്തവാടിയിലെ എസ് ആൻഡ് എസ് ടയർ കടയുടെ ഉടമയായ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ വീട്ടിൽ പൊലീസ് റെയ്‌ഡ്. മാനന്തവാടി കല്ലുമൊട്ടംകുന്ന് മിയ മൻസിലിൽ സലീമിന്റെ വീട്ടിലാണ് മാനന്തവാടി ഡിവൈഎസ്‌പി എ പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തിയത്. മൊബൈൽ ഫോണുകളും ചില രേഖകളും കസ്റ്റഡിയിലെടുത്തതായാണ് സൂചന. സലീം ഒളിവിലാണ്. ചൊവ്വാഴ്‌ച ടയർ കടയിൽ പൊലീസ് റെയ്‌ഡ് നടത്തുന്നതറിഞ്ഞ് ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത് ഒളിവിൽ പോയതാണ്.
ബുധൻ രാവിലെ 10.30 ഓടെയാണ് പൊലീസ് വീട്ടിൽ പരിശോധനക്കെത്തിയത്. പകൽ ഒന്നുവരെ തുടർന്നു. വീടിനടുത്തെ ഒഴിഞ്ഞ പറമ്പിലും സമീപ പ്രദേശങ്ങളിലും തിരച്ചിൽ നടത്തി. ആയുധങ്ങൾ ഒളിപ്പിച്ചിട്ടുണ്ടോയെന്ന് അറിയാനായിരുന്നു സമീപപ്രദേശങ്ങളിലെ പരിശോധന.
എരുമത്തെരുവിലെ സലീമിന്റെ കടയിൽനിന്ന് നാല് വടിവാളുകളാണ് ചൊവ്വാഴ്‌ച പൊലീസ് കണ്ടെടുത്തത്. ഷട്ടിൽ ബാറ്റ് കവറിലും ചാക്കിനുള്ളിലും പൊതിഞ്ഞ് ടയറുകൾക്കിടയിൽ സൂക്ഷിച്ചനിലയിലായിരുന്നു. സലീമിനായി അന്വേഷണം വ്യാപിപ്പിച്ചു. കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലുൾപ്പെടെ അന്വേഷണം നടത്തുന്നുണ്ട്.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും കേന്ദ്രസർക്കാർ നിരോധിച്ച സാഹചര്യത്തിൽ ജില്ലയിലും പൊലീസ് സുരക്ഷ ശക്തമാക്കി.
സലീമിന്റെ വീട്ടിലെ റെയ്‌ഡിന് മാനന്തവാടി ഇൻസ്പെക്ടർ എം എം അബ്ദുൾ കരീം, എസ്ഐമാരായ എം നൗഷാദ്, വിജയൻ പാണമ്പറ്റ, ബി ടി സനൽകുമാർ, ജൂനിയർ എസ്ഐമാരായ സിബി ടി ദാസ്, സാബു ചന്ദ്രൻ, അസി. സബ് ഇൻസ്പെക്ടർ കെ മോഹൻദാസ് എന്നിവർ നേതൃത്വംനൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..