മാനന്തവാടി
സുനിലിന്റെ അടുക്കളയിലും പൂക്കളാണ്. മുറ്റം നിറഞ്ഞ് സിറ്റൗട്ട് കടന്ന് വീടിന്റെ അകത്തളങ്ങളിലും ചെടികൾ പരിമളം പരത്തുകയാണ്. എവിടെ തിരിഞ്ഞുനോക്കയാലും അവിടെല്ലം പൂത്ത ചെടികൾ മാത്രം.
ഇത് എടവക ചൊവ്വയിലെ ഒഴുകിൽ സുനിൽകുമാറിന്റെ വീട്. പൂക്കളൂടെ കൂട്ടുകാരാണിവർ. ചെടികളെ പരിചരിച്ചാണ് ദിവസത്തിന്റെ തുടക്കം. ഭൂരിഭാഗംപേരും ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികളിലാണ് ഇവരുടെ ചെടികൾ കൂടതലായി വളരുന്നത്. കുപ്പികൾക്ക് മനോഹര വർണങ്ങൾ നൽകിയാണ് ചെടികൾ നടുന്നത്. പതിനായിരത്തിലധികം പ്ലാസ്റ്റിക് കുപ്പികളിൽ അഞ്ഞൂറിലധികം ചെടികളും പൂക്കളുമാണ് ഈ വീടിനെ മനോഹരമാക്കുന്നത്. മുറ്റത്തെ കുളത്തിൽ താമരയും ആമ്പലുമെല്ലാം ഇടം പിടിച്ചിട്ടുണ്ട്. അപൂർവയിനമായ സഹസ്രദളം ഉൾപ്പെടെ എട്ടിനം താമരകളുണ്ട്. അത്രതന്നെ ആമ്പലും. വിവിധ നിറങ്ങളിലുള്ള റോസുകൾ ആരുടെയും മനം മയക്കും. സ്വന്തമായി നിർമിച്ച ചെടിചട്ടികളിലും പൂക്കൾ വിടർന്നുനിൽപ്പുണ്ട്.
സ്വന്തമായി ഒരുക്കിയ വാട്ടർ ഫൗണ്ടനിൽ മാനും മുയലും ആമയും പക്ഷികളുമുണ്ട്.
നല്ലൊരു കർഷകൻ കൂടിയാണ് ഈ ഉദ്യാന പാലകൻ. അഞ്ചേക്കറിൽ നെല്ല്, ഇഞ്ചി, കാപ്പി തുടങ്ങിയവ കൃഷി ചെയ്യുന്നു. ചെടിചട്ടികളിലും കതിരണിഞ്ഞ ഗന്ധകശാല കാണാം. പന്നി ഫാമും പശുവളർത്തലുമുണ്ട്. ചെടിനടാനും പരിചരിക്കാനും കുടുംബമൊന്നാകെ സുനിലിനൊപ്പമുണ്ട്. ഭാര്യ ജിൻസിയും മക്കളായ അലിനും അഖിലും എൺപത്തിരണ്ടുകാരിയായ അമ്മ റോസയും സഹായത്തിനുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..