കൽപ്പറ്റ
കോവിഡ് വാക്സിനേഷൻ പൂർത്തീകരണ യജ്ഞത്തിന്റെ ഭാഗമായുള്ള രണ്ടു ദിവസത്തെ മെഗാ വാക്സിനേഷൻ ക്യാമ്പുകളിൽ 8557 പേർ കുത്തിവയ്‌പ്പെടുത്തു. ലക്ഷ്യം വെച്ച 7500നേക്കാളും ആയിരത്തിലധികം പേരാണ് വാക്‌സിൻ സ്വീകരിക്കാനായി ക്യാമ്പുകളിലെത്തിയത്. വെള്ളിയാഴ്ച മാത്രം 4355 പേർ വാക്‌സിൻ സ്വീകരിച്ചു. 18ന് മുകളിൽ പ്രായമുള്ള 3815 ഉം 15 നും 17 നും ഇടയിലുള്ള 630 പേരും. 1170 പേരുടേത് ബൂസ്റ്റർ ഡോസാണ്. ആദ്യ ദിനമായ വ്യാഴാഴ്ച 4196 പേർ വാക്സിനെടുത്തിരുന്നു.
അമ്പലവയൽ ഒഴികെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് രണ്ട് ദിവസങ്ങളിലായി 75 പ്രത്യേക വാക്സിനേഷൻ ക്യാമ്പുകൾ നടന്നത്. പട്ടികവർഗ വിഭാഗങ്ങളിലുള്ളവരുടെ വാക്‌സിനേഷൻ പൂർത്തിയാക്കുക എന്നത് കൂടിയാണ് മെഗാ വാക്സിനേഷൻ യജ്ഞത്തിന്റെ മുഖ്യ ലക്ഷ്യം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ, തദ്ദേശ സ്ഥാപന അധികൃതർ, വാർഡ് അംഗങ്ങൾ, ട്രൈബൽ പ്രൊമോട്ടർമാർ, സ്‌കൂൾ–-- കോളേജ് അധ്യാപകർ, ആശ വർക്കർമാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ പിന്തുണയോടെയാണ് ആദിവാസി മേഖലയിലുള്ളവരെ ക്യാമ്പുകളിൽ എത്തിച്ചത്. കോളനികളിൽ നിന്നും ക്യാമ്പുകളിലേക്ക് ആളുകളെ എത്തിക്കുന്നതിന് പട്ടികവർഗ വികസന വകുപ്പ് വാഹന സൗകര്യം ഒരുക്കി.
നെന്മേനി പഞ്ചായത്തിലെ അമ്പലകുന്ന് കോളനി, നൂൽപ്പുഴയിലെ നമ്പിക്കൊല്ലി, പൂതാടിയിലെ ഇരുളം എന്നിവിടങ്ങളിലെ വാക്‌സിനേഷൻ ക്യാമ്പുകൾ ജില്ലാ കലക്ടർ എ ഗീത സന്ദർശിച്ചു.
പടം..
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..