ദ്വാരക
പരിമിതികളിൽ വീർപ്പുമുട്ടുന്ന ദ്വാരക ആയുർവേദ ആശുപത്രിയും വികസന പാതയിലേക്ക്. പുതിയ ആശുപത്രി കെട്ടിടത്തിന് ഒരുകോടി രൂപ നാഷണൽ ആയുഷ് മിഷനിൽനിന്ന് അനുവദിച്ചു. ഒ ആർ കേളു എംഎൽഎയുടെ നിരന്തര ഇടപെടലിനെ തുടർന്ന് സംസ്ഥാന സർക്കാർ സമർപ്പിച്ച പദ്ധതിയിലാണ് തുക ലഭിച്ചത്. ആശുപത്രിക്ക് പുലിക്കാട് സൗജന്യമായി ലഭിച്ച സ്ഥലത്താകും നിർമാണം. ആശുപത്രി ബ്ലോക്കാണ് ആദ്യം നിർമിക്കുക. അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പിന്നീട് ഒരുക്കും. നിലവിൽ ദ്വാരകയിൽ പ്രവർത്തിക്കുന്ന ആശുപത്രി അസൗകര്യങ്ങളിൽ വീർപ്പുമുട്ടുകയാണ്. 1999ൽ ആണ് ദ്വാരകയിൽ എടവക പഞ്ചായത്തിന്റെ കെട്ടിടത്തിൽ ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നത്. അതിന് മുമ്പ് പാതിരിച്ചാലിൽ ആയുർവേദ ക്ലിനിക്കായിരുന്നു. 1999ൽ നായനാർ സർക്കാരിന്റെ കാലത്താണ് ക്ലിനിക്ക് കിടത്തി ചികിത്സയുള്ള ആശുപത്രിയായി ഉയർത്തിയത്. 20 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങളാണുള്ളത്. 20 ബെഡ് സ്‌ട്രങ്ത്തിന്റെ ഡോക്ടർമാരും ജീവനക്കാരുമാണുള്ളത്. എന്നാൽ ഇരുപതിലേറെപേരെ കിടത്തി ചികിത്സിക്കുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും കർണാടകയിൽനിന്നും ആളുകൾ ചികിത്സ തേടി എത്തുന്നുണ്ട്. 100–-120 പേർ നിത്യേന ഒപിയിലും വരുന്നു. ഫിസിയോ തെറാപ്പി, പഞ്ചകർമ ചികിത്സകളുമുണ്ട്. ഇടുങ്ങിയ കെട്ടിടത്തിലെ പ്രവർത്തനം വിശാല സൗകര്യത്തിലേക്ക് മാറുന്നതോടെ തലൂക്ക് ആശുപത്രിയായി ഉയർത്താനുള്ള സാധ്യതയും ഉണ്ട്. കൂടുതൽ മികച്ച ചികിത്സയും നൽകാനാകും. കെട്ടിടനിർമാണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തുടർന്നും ഇടപെടുമെന്ന് ഒ ആർ കേളു എംഎൽഎ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..