മാനന്തവാടി
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വയനാട് ജില്ലാ പ്രസിഡന്റിനെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് മാനന്തവാടി ഡിവൈഎസ്‌പി ഓഫീസിലേക്ക് മാർച്ച് നടത്തിയ 86 പേർ റിമാൻഡിൽ. പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും, അക്രമം നടത്തിയതിനുമാണ് ഇവർക്കെതിരെ കേസ്. മാനന്തവാടി കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ്‌ചെയ്ത് കണ്ണൂർ ജയിലിലടച്ചു. പിഎഫ്‌ഐ മാനന്തവാടി ഡിവിഷണൽ പ്രസിഡന്റ് പേര്യ സ്വദേശി ടി നൗഫൽ ഉൾപ്പെടെ ഉള്ളവരെയാണ് മാനന്തവാടി ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് കോടതി റിമാൻഡ് ചെയ്‌തത്.
സംസ്ഥാനത്ത് 23ന് നടത്തിയ അനാവശ്യ ഹർത്താലിനിടെ ജില്ലയിൽ വ്യാപക അക്രമമാണ് പിഎഫ്‌ഐ പ്രവർത്തകർ നടത്തിയത്. ഹർത്താൽ ദിവസം വെള്ളമുണ്ട സ്റ്റേഷൻ പരിധിയിൽ കാർ, വയനാട് മിൽക്കിന്റെ മിൽക്ക് ടാങ്കർ, പനമരം സ്റ്റേഷൻ പരിധിയിൽ കെഎസ്ആർടിസി ബസ് തുടങ്ങിയവ പോപുലർ ഫ്രണ്ട് അക്രമികൾ തകർത്തിരുന്നു. ഈ അക്രമങ്ങൾക്ക് ആഹ്വാനം ചെയ്‌തതിനാണ് പിഎഫ്‌ഐ ജില്ലാ പ്രസിഡന്റ് മൂളിത്തോട് സെയ്ദ് ഹൗസിൽ എസ് മുനീറി(37)നെ ജയിലിലടച്ചത്. ഇതിനെതിരെയായിരുന്നു ഡിവൈഎസ്‌പി ഓഫീസ് മാർച്ചും അക്രമവും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..