ബത്തേരി
ബത്തേരി നഗരസഭാ പ്രദേശത്ത് അനുഭവപ്പെടുന്ന രൂക്ഷമായ വന്യജീവി ആക്രമണങ്ങൾ തടയുന്നതിന് ആവശ്യമായ പ്രതിരോധ നടപടികൾ വേണമെന്ന് സിപിഐ എം ബത്തേരി ലോക്കൽ വിഭജന സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭയുടെ ഭൂരിഭാഗം വാർഡുകളിലും അടുത്ത കാലത്ത് വന്യമൃഗശല്യം ഏറിയിട്ടുണ്ട്. നാട്ടിലിറങ്ങുന്ന കാട്ടാനയും കടുവയും ഉൾപ്പെടെയുള്ള മൃഗങ്ങൾ ജനജീവിതത്തിന് ഭീഷണിയാണ്. വന്യമൃഗങ്ങൾ താവളമാക്കുന്ന വൻകിട എസ്‌റ്റേറ്റുകളിലും മറ്റും തിരച്ചിൽ നടത്തി ശല്യക്കാരായ മൃഗങ്ങളെ കാട്ടിലേക്ക് തുരത്താൻ അടിയന്തര നടപടി വേണം.
നഗരസഭ ടൗൺഹാളിലെ സ. കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ ചേർന്ന സമ്മേളനം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്‌ഘാടനം ചെയ്‌തു. കെ സി യോഹന്നാൻ, കെ വി മോഹനൻ, ബിന്ദു പ്രമോദ് എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം വി വി ബേബി, ഏരിയാ സെക്രട്ടറി പി ആർ ജയപ്രകാശ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുരേഷ് താളൂർ, സി കെ സഹദേവൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി കെ രാമചന്ദ്രൻ, സി ശിവശങ്കരൻ, ബേബി വർഗീസ്, കെ കെ പൗലോസ്, ബിന്ദു മനോജ്, കെ വൈ നിധിൻ, കെ ശശാങ്കൻ എന്നിവർ സംസാരിച്ചു. പി സി രജീഷ് സ്വാഗതം പറഞ്ഞു.
സമ്മേളനം ലോക്കലിനെ ബത്തേരി, ബത്തേരി സൗത്ത് കമ്മിറ്റികളായി വിഭജിച്ചു. ബത്തേരിയിൽ 11 അംഗ ലോക്കൽ കമ്മിറ്റിയെയും സെക്രട്ടറിയായി ജിനീഷ് പൗലോസിനെയും ബത്തേരി സൗത്തിൽ 13 അംഗ ലോക്കൽ കമ്മിറ്റിയെയും സെക്രട്ടറിയായി കെ വൈ നിധിനെയും തെരഞ്ഞെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..