മാനന്തവാടി
ജില്ലയുടെ ആരോഗ്യരംഗത്തിന് കുതിപ്പേകി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൾട്ടി പർപ്പസ് കെട്ടിടവും കാത്ത് ലാബും സജ്ജമായി. എട്ടുനില സൂപ്പർ സ്‌പെഷാലിറ്റി കെട്ടിടവും കാത്ത് ലാബും ഏപ്രിൽ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. 45 കോടി രൂപ വിനിയോഗിച്ചാണ് മൾട്ടി പർപ്പസ് കെട്ടിടം പൂർത്തീകരിച്ചത്. മെഡിക്കൽ ഒപി, എക്സ് റേ, റേഡിയോളജി, നെഫ്രോളജി, ഡയാലിസിസ് സെന്റർ, സ്ത്രീ, പുരുഷ വാർഡുകൾ, പാർക്കിങ് സൗകര്യം എന്നിവയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടെയുള്ള കാത്ത് ലാബ് ഹൃദ്രോഗ ചികിത്സയിൽ മുന്നേറ്റമാകും. എട്ടുകോടി രൂപയാണ് കാത്ത് ലാബിനായി വിനിയോഗിച്ചത്. വയനാട്ടിലെയും ജില്ലയുമായി അതിരിടുന്ന കണ്ണൂരിന്റെ മലയോര മേഖലകളിലുള്ളവർക്കും കർണാടക, തമിഴ്‌നാട് അതിർത്തി ഗ്രാമങ്ങളിലുള്ളവർക്കും മെഡിക്കൽ കോളേജ് ആശുപത്രി ആശ്രയമാകും. ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ വീണാ ജോർജ്, പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ എന്നിവരും പങ്കെടുക്കും.
ഉദ്ഘാടനത്തിനായുള്ള സ്വാഗത സംഘം രൂപീകരിച്ചു. ഒ ആർ കേളു എംഎൽഎ ചെയർമാനും കലക്ടർ ഡോ. രേണുരാജ് കൺവീനറുമാണ്. യോഗത്തിൽ ഒ ആർ കേളു എംഎൽഎ, കലക്ടർ ഡോ. രേണുരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, നഗരസഭാ ചെയർപേഴ്സൺ സി കെ രത്നവല്ലി എന്നിവർ സംസാരിച്ചു. വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥന്മാർ, തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, രാഷ്ട്രീയ പാർടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..