മേപ്പാടി
അരുണമലയിലെ കാട്ടുനായ്‌ക്ക വിഭാഗക്കാരുടെ കാർഷികോൽപ്പന്നങ്ങൾ ബ്രാൻഡ് ചെയ്‌ത് വിപണിയിലേക്ക്. ഏലം, കുരുമുളക് എന്നിവയാണ് ‘വയനാട് വൻധൻ സ്പെെസസ് ’ എന്ന ബ്രാൻഡിൽ ആകർഷകമായ പാക്കറ്റുകളിൽ വിൽപ്പനക്കെത്തുന്നത്. വനംവകുപ്പ് സൗത്ത് വയനാട് ഡിവിഷന് കീഴിലാണ് ഉൽപ്പന്നങ്ങൾ ബ്രാൻഡ് ചെയ്‌തിറക്കുന്നത്.
ജില്ലയിൽ ഏറ്റവും കൂടുതൽ ഏലം കൃഷിയുള്ള മേഖലയാണ് അരുണമല. കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട നിരവധി കുടുംബങ്ങൾ ഏലം കൃഷിയിൽ മാത്രം ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. മതിയായ വില മിക്കപ്പോഴും ലഭിക്കാറില്ല. ഈ സാഹചര്യത്തിലാണ് മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി വിപണിയിലെത്തിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്. സാമ്പത്തിക സഹായവും കണ്ടെത്തി. ഏലത്തിനുപുറമെ അരുണമലക്കാരുടെ കുരുമുളകും തരിയോട് എട്ടാംമെെൽ വർധൻ വികാസ് സ്വാശ്രയ സംഘാംഗങ്ങൾ ശേഖരിക്കുന്ന കാട്ടുതേനും സംസ്കരിച്ച് മിതമായ നിരക്കിൽ വിപണിയിലെത്തിക്കും.
അരുണമലയിൽ നടന്ന ചടങ്ങിൽ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് ഉൽപ്പന്നങ്ങൾ പുറത്തിറക്കി. ചെമ്പ്രാ പീക്ക് വനസംരക്ഷണ സമിതി പ്രസിഡന്റ് കെ എ അനിൽകുമാർ ഏറ്റുവാങ്ങി. മേപ്പാടി റെയ്‌ഞ്ച് ഓഫീസർ ഡി ഹരിലാൽ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം രാഘവൻ, വാർഡ് അംഗം രാധ, ഡിവിഷൻ കോ- ഓർഡിനേറ്റർ എം മോഹൻദാസ്, പി കെ ജീവരാജ്, അരവിന്ദാക്ഷൻ കണ്ടോത്തുപാറ, സുന്ദരൻ, ബാബു എന്നിവർ സംസാരിച്ചു. സിയാദ് ഹസൻ സ്വാഗതവും പി കെ രാജേഷ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..