പൊഴുതന
മദ്യലഹരിയിൽ ജ്യേഷ്ഠൻ അനുജനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊന്നതിന്റെ ഞെട്ടലിൽ പൊഴുതനയും അച്ചൂരും. അച്ചൂർ അഞ്ചാം നമ്പർ കോളനിയിലെ എലപ്പുള്ളി റെനിയെ സഹോദരൻ കൊലപ്പെടുത്തിയെന്നത് നാട്ടുകാർക്ക് വിശ്വസിക്കാനായില്ല.
ശനിയാഴ്ച രാവിലെയാണ് കൊലപാതക വാർത്ത നാട്ടിൽ അറിഞ്ഞത്. റെനിയെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അമ്മ ഡെയ്സിയാണ് അയൽവാസികളെ വിവരം അറിയിച്ചത്. ഇതോടെ വീട്ടിലേക്ക് ആളുകൾ ഓടിക്കൂടി.
തലേദിവസം രാത്രിവരെ കണ്ട റെനിയുടെ മരണം ആർക്കും വിശ്വസിക്കാനായില്ല. സഹോദരൻ ബെന്നിയാണ് കൊലപാതകം നടത്തിയതെന്നറിഞ്ഞ് നാട് നടുങ്ങി.
കെട്ടിട നിർമാണ തൊഴിലാളികളായിരുന്ന ഇരുവരും മദ്യപിച്ച് വീട്ടിൽ വഴക്ക് പതിവായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. വെള്ളിയാഴ്‌ചയും മദ്യപിച്ചശേഷമുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുവരും അമ്മ ഡെയ്സിയുമാണ് വീട്ടിൽ താമസിച്ചിരുന്നത്. പിതാവ് ജോർജ് നേരത്തെ മരണപ്പെട്ടതാണ്. വെള്ളി രാത്രിയും മക്കളുടെ വഴക്കിനെ തുടർന്ന് ഡെയ്സി വീടിന് പുറത്താണ് കിടന്നത്. ശനി പുലർച്ചെവരെ വീട്ടിൽ അടിപിടിയായിരുന്നു. രാവിലെ ഡെയ്‌സിയാണ് മകനെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടത്. സഹോദരൻ മരിച്ചതറിയാതെ ബെന്നി ശനിയാഴ്‌ച പണിക്ക് പോയിരുന്നു. പണിസ്ഥലത്ത് എത്തിയാണ് വൈത്തിരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫിയുൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..