മാനന്തവാടി
ജില്ലയിൽ ആരോഗ്യമേഖലക്ക് പൊൻതൂവലായി മാനന്തവാടിയിൽ പുതിയ നഴ്‌സിങ്‍ കോളേജിന് തുടങ്ങാൻ ആരോഗ്യ സർവകലാശാലയുടെ അംഗീകാരം. ബിഎസ്‌സി നഴ്‌സിങ്ങിനുള്ള 60 സീറ്റുകൾക്കാണ് അനുമതി ലഭിച്ചത്. സംസ്ഥാന സർക്കാരിന്റെ 2023-–-24 ബജറ്റ് പ്രസംഗത്തിൽ മന്ത്രി കെ എൻ ബാലഗോപാലാണ് പുതുതായി അനുവദിച്ച മെഡിക്കൽ കോളേജുകളോട് അനുബന്ധിച്ച് നഴ്‌സിങ് കോളേജുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. തുടർച്ചയായി നടപടികൾ അതിവേഗത്തിലാക്കിയ സംസ്ഥാന സർക്കാർ അംഗീകാരത്തിനായി ആരോഗ്യസർവകലാശാല അധികൃതർക്ക് ശുപാർശ നൽകിയിരുന്നു. സർവകലാശാല അധികൃതർ മെഡിക്കൽ കോളേജ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം പരിശോധിക്കുകയും അനുമതി നൽകുകയുമായിരുന്നു. ഉത്തരവ് സംസ്ഥാന സർക്കാരിൽ ലഭ്യമായതോടുകൂടി നഴ്‌സിങ് കോളേജ് ആരംഭിക്കുന്നതിനുള്ള തടസം നീങ്ങി. ഉടൻ തന്നെ നഴ്‌സിങ് കോളേജ് ആരംഭിക്കാൻ കഴിയും.
മാനന്തവാടി മണ്ഡലത്തിൽ പനമരം കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറുടെ കീഴിൽ ജനറൽ നഴ്‌സിങ് കോളേജ് പ്രവർത്തിക്കുന്നുണ്ട്. 2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മാനന്തവാടി മണ്ഡലത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ മുന്നേറ്റമാണ് നടക്കുന്നത്.
കേളേജിൽ ഈ അധ്യയന വർഷം തന്നെ പ്രവേശനം ആരംഭിക്കാനുള്ള ഇടപെടൽ നടത്തിവരികയാണെന്ന് ഒ ആർ കേളു എംഎൽഎ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..