കൊച്ചി
ഇരുപത്തൊന്നുവർഷംമുമ്പ് കാണാതായ ആൾ മരിച്ചെന്ന് ഉറപ്പാക്കാതെ ഭാര്യക്കും മകൾക്കും അനന്തരാവകാശ സർട്ടിഫിക്കറ്റ് (ലീഗൽ ഹയർഷിപ് സർട്ടിഫിക്കറ്റ്) നൽകാനാകില്ലെന്ന് ഹൈക്കോടതി.
ആൾ ജീവിച്ചിരിപ്പുണ്ടോ എന്നറിയാൻ പൊലീസ് അന്വേഷണം അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി. 2002 ജൂൺ 20ന് കാണാതായ മാനന്തവാടി സ്വദേശി രാജേന്ദ്രന്റെ ഭാര്യയും മകളുമാണ് സർട്ടിഫിക്കറ്റിനായി ഹൈക്കോടതിയെ സമീപിച്ചത്.
പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ അന്വേഷണമുണ്ടായില്ലെന്നും അതിനാൽ, രാജേന്ദ്രൻ മരിച്ചെന്ന് കണക്കാക്കി സർട്ടിഫിക്കറ്റ് നൽകണമെന്നായിരുന്നു ഹർജിക്കാരുടെ വാദം. മരിച്ചെന്ന് ഉറപ്പാക്കാതെ സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്ന് സർക്കാർ വിശദീകരിച്ചു.
രാജേന്ദ്രൻ ജീവിച്ചിരിക്കാൻ സാധ്യതയുണ്ടെന്നും ബന്ധപ്പെടാൻ കഴിയാത്തതാകാമെന്നും ഹർജി പരിഗണിച്ച ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു. ജീവിച്ചിരിപ്പുണ്ടെങ്കിൽ കണ്ടെത്തണം.
ഇതിനായി പത്തുദിവസത്തിനകം എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത് ഒരുമാസത്തിനകം അന്വേഷണം പൂർത്തിയാക്കണം. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റിനായി തഹസിൽദാറെ സമീപിക്കാം. റിപ്പോർട്ട് പരിഗണിച്ച്, തീരുമാനമെടുക്കണമെന്നും കോടതി ഉത്തരവിട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..