കൽപ്പറ്റ
ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേർ കൂടി രോഗമുക്തരായി ആശുപത്രി വിട്ടു. പുൽപ്പള്ളി കളനാടിക്കൊല്ലി സ്വദേശിയായ നാൽപതുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈ കോയമ്പേട് മാർക്കറ്റിൽ സെയിൽസമാനായി ജോലി ചെയ്തിരുന്ന ഇദ്ദേഹം 20നാണ് ജില്ലയിലെത്തിയത്. അന്ന് തന്നെ ഇദ്ദേഹത്തെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരുന്നു. തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച 12 പേർ ഉൾപ്പെടെ 21 പേർ ജില്ലാ ആശുപത്രിയിൽ ചികിൽസയിലുണ്ട്.
അതേസമയം ശനിയാഴ്ച്ച മൂന്ന് പേർ കൂടി രോഗമുക്തരായി ആശുപത്രി വിട്ടു. ലോറി ഡ്രൈവറുടെ സമ്പർക്ക പട്ടികയിലുളള മാനന്തവാടിയിലെ എഴ് മാസം പ്രായമായ കുട്ടിയും ലോറി ഡ്രൈവറുടെ മരുമകന്റെ സമ്പർക്ക പട്ടികയിലുളള 36 കാരനായ പനവല്ലി സ്വദേശിയും ചെന്നൈ കോയമ്പേട് മാർക്കറ്റിൽനിന്നെത്തിയ ചീരാൽ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുളള നെൻമേനി സ്വദേശിയായ 29 കാരനുമാണ് പരിശോധന ഫലം നെഗറ്റീവായതിനെ തുടർന്ന് അശുപത്രി വിട്ടത്. നേരത്തെ ആറ് പേർ രോഗമുക്തരായിരുന്നു.
ജില്ലയിൽ ശനിയാഴ്ച്ച 178 പേരെ പുതുതായി നിരീക്ഷണത്തിക്കിയിട്ടുണ്ട്. നിലവിൽ 3628 പേരാണ് നിരീക്ഷണത്തിലുളളത്. ഇതിൽ 1500 പേർ കോവിഡ് കെയർ സെന്ററിലാണ് കഴിയുന്നത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 1537 സാമ്പിളുകളിൽ 1336 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 1313 എണ്ണം നെഗറ്റീവാണ്. ശനിയാഴ്‌ച അയച്ച 38 സാമ്പിളുകളുടെ പരിശോധനാ ഫലം ഉൾപ്പെടെ 194 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ഇന്നലെ 30 സാമ്പിളുകൾ കൂടി അയച്ചിട്ടുണ്ട്. ജില്ലാ മാനസികാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന 330 പേർക്ക് ശനിയാ്ഴ്‌ച കൗൺസലിങ്ങും നൽകി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..