ബത്തേരി
പൊന്മുടിക്കോട്ടയിൽ രണ്ട് കടുവയും രണ്ട് പുലിയുമുണ്ടെന്ന് വനം വകുപ്പിന്റെ സ്ഥിരീകരണം. എട്ടുമാസത്തിലേറെയായി കടുവയുടെ സാന്നിധ്യമുള്ള പ്രദേശമാണ് പൊന്മുടിക്കോട്ട. രണ്ട് മാസം മുമ്പ് ഇവിടെ നിന്നും പത്തുവയസുള്ള പെൺകടുവയെ കൂടുവച്ച് പിടികൂടിയിരുന്നു.
നിരവധി വളർത്തു മൃഗങ്ങളെയാണ് കടുവ കൊന്നത്. ഇതിനിടെയാണ് ഒരാഴ്‌ചയായി പുലിയുടെ സാന്നിധ്യവും സ്ഥിരീകരിച്ചത്. കടുവയുടെയും പുലിയുടെയും ആക്രമണത്തിൽ നിന്നും നാട്ടുകാരെയും വളർത്തുമൃഗങ്ങളെയും സംരക്ഷിക്കണമെന്ന ആവശ്യവുമായി തിങ്കൾ മുതൽ അനിശ്ചിതകാല സമരത്തിന് നാട്ടുകാർ തീരുമാനമെടുത്തിരുന്നു. ഇതിനിടെയാണ് രണ്ടുവീതം കടുവകളും പുലികളും പ്രദേശത്തുണ്ടെന്ന വനം വകുപ്പിന്റെ സ്ഥീരീകരണം. പ്രദേശത്ത് കടുവയെ പടികൂടാൻ രണ്ട് കൂടുകൾ സ്ഥാപിച്ചു. 14 നിരീക്ഷണ ക്യാമറകളും വച്ചിട്ടുണ്ട്. ചൊവ്വ നാല് ക്യാമറകൾ കൂടി സ്ഥാപിക്കും. തിങ്കൾ തുടങ്ങാനിരുന്ന സമരം വനം വകുപ്പിന്റെ ആവശ്യപ്രകാരം മാറ്റിവച്ചു. ചൊവ്വ വൈകീട്ട് നാലിന് കുപ്പക്കൊല്ലിയിൽ ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ പൊതുയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..