ബത്തേരി
കൂട്ടക്കൊലപാതകത്തിലും ലൈംഗിക പീഡനത്തിലും പ്രതിയായ യുവാവ് പൊലീസ് കസ്‌റ്റഡിയിൽ അലമാരയിലെ ചില്ലിൽ തലയിടിച്ച് സ്വയം പരിക്കേൽപ്പിച്ചു. മീനങ്ങാടി കൃഷ്‌ണഗിരി സ്വദേശി ലെനിൻ (35) ആണ് ബുധൻ പകൽ പന്ത്രണ്ടരക്ക് ബത്തേരി ഡിവൈഎസ്‌പി ഓഫീസിനകത്ത് പരാക്രമം കാണിച്ചത്. അമ്പലവയൽ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഹോംസ്‌റ്റേയിൽ യുവതിയെ എത്തിച്ച് മറ്റുള്ളവർക്കൊപ്പം ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ ലെനിൻ ഒളിവിൽ കഴിയവേ തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിനടുത്ത് മൂന്നുപേരെ വധിച്ച കേസിലും പ്രതിയാണ്. അഞ്ചുദിവസം മുമ്പ് നീലഗിരിയിൽനിന്നാണ് പ്രതിയെ ബത്തേരി ഡിവൈഎസ്‌പി കെ കെ അബ്ദുൾ ഷെരീഫിന്റെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്‌തത്.
ബുധനാഴ്‌ച തെളിവെടുപ്പിനിടെ മറ്റൊരു കേസിലെ പ്രതികളുടെ ചിത്രം മാധ്യമപ്രവർത്തകർ ക്യാമറയിൽ പകർത്തുന്നതിനിടെ തന്റെയും ചിത്രം പകർത്തിയതിൽ രോഷാകുലനായാണ് പ്രതി ലെനിൻ അലമാരയുടെ ചില്ല് തലകൊണ്ടിടിച്ച് തകർത്തത്. സംഭവസമയം ജില്ലാ പൊലീസ് മേധാവി ആർ ആനന്ദും ഡിവൈഎസ്‌പി കെ കെ അബ്ദുൾ ഷെരീഫും ഉൾപ്പെടെയുള്ള ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ഓഫീസിനകത്തുണ്ടായിരുന്നു.
പിന്നീട് ആശുപത്രിയിൽ കൊണ്ടുപോകാൻ വാഹനത്തിൽ കയറ്റുന്നതിനിടെ പൊലീസ് വ്യക്തിവൈരാഗ്യം തീർക്കുന്നതിനായി തന്നെ പീഡിപ്പിക്കുകയാണെന്നും പടിഞ്ഞാറത്തറ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ രണ്ട് പൊലീസുകാർ ചേർന്ന് സ്‌ത്രീയെ പീഡിപ്പിച്ചുകൊന്ന കാര്യം തനിക്കറിയാമെന്നും മാധ്യമപ്രവർത്തകരോട് വിളിച്ചുപറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..