പുൽപ്പള്ളി
മാനന്തവാടി, - പുൽപ്പള്ളി മേഖലകളിൽ യാത്ര കൂടുതൽ സുഗമമാക്കുന്ന കാപ്പിസെറ്റ് --–- പയ്യമ്പള്ളി റോഡ് നിർമാണം അന്തിമഘട്ടത്തിൽ. കിഫ്ബി ഫണ്ടിൽനിന്ന് 40 കോടി രൂപ ചെലവിട്ട് 16.23 കിലോമീറ്ററിലാണ് റോഡിന്റെ നിർമാണം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്രവൃത്തി നടത്തുന്നത്. റോഡ് വീതികൂട്ടി. കലുങ്കുകൾ, ഓവുചാലുകൾ, സംരക്ഷണഭിത്തികൾ എന്നിവ നിർമിച്ചു.
കൂടൽക്കടവ്‌പാലം ഭാഗമൊഴികെ മറ്റെല്ലായിടത്തും ഒന്നാംഘട്ട ടാറിങ് പൂർത്തിയായി. ദാസനക്കര മുതൽ കൂടൽക്കടവ് വരെയുള്ള ചില നിർമാണ തടസ്സങ്ങൾ പരിഹരിച്ച് പ്രവൃത്തി പുരോഗമിക്കുകയാണ്. പുൽപ്പള്ളി ടൗൺ മുതൽ കുറിച്ചിപ്പറ്റവരെയും കൂടൽക്കടവ് മുതൽ പയ്യമ്പള്ളിവരെയും രണ്ടാംഘട്ട ടാറിങ് പൂർത്തീകരിച്ചു. കാപ്പിസെറ്റ് ഭാഗത്തുള്ള അവസാനഘട്ട ടാറിങ് പുരോഗമിക്കുകയാണ്. റോഡിന് ഏഴ് മീറ്ററാണ് വീതി. വശങ്ങളിൽ രണ്ടുമീറ്റർ ഒഴിച്ചിടുന്നുണ്ട്.
റോഡ് നവീകരണത്തിന്റെ ഭാഗമായി പഴയ ഏഴ് കലുങ്കുകൾ പുതുക്കിപ്പണിതു. ചെറ്റ-പ്പാലം, ആനപ്പാറ ഭാഗങ്ങളിൽ പുതിയ രണ്ട് കലുങ്ക് നിർമിച്ചു. ജൂൺ ആദ്യവാരത്തോടെ റോഡ് പണി പൂർണമായും പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു. റോഡ് നവീകരിക്കുന്നതോടെ മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളിലെ ജനങ്ങൾക്ക് മാനന്തവാടിയിലേക്കും തിരിച്ചും യാത്ര സുഗമമാകും. വിനോദസഞ്ചാരികൾക്കും റോഡ് ഏറെ ഗുണം ചെയ്യും. സഞ്ചാരികൾക്ക് മാവിലാംതോടിലെ പഴശ്ശിരാജ ലാൻഡ് സ്കേപ് മ്യൂസിയം, കുറുവാ ദീപ് എന്നിവിടങ്ങളിൽ എളുപ്പത്തിൽ എത്താം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..