കുഞ്ഞോം
ഇ എം കുഞ്ഞികൃഷ്ണൻ നായരുടെ വേർപാടിലൂടെ തൊണ്ടർനാട്ടുകാർക്ക് നഷ്‌ടമാവുന്നത് അടിയാളർക്കുവേണ്ടി പോരാടിയ മാതൃകാ കമ്യൂണിസ്‌റ്റിനെ. സിപിഐ എം തൊണ്ടർനാട് ലോക്കൽ സെക്രട്ടറി, ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് തൊണ്ടർനാട്ടിൽ പാർടി കെട്ടിപ്പടുക്കുന്നതിൽ ത്യാഗോജ്വല പ്രവർത്തനങ്ങളാണ് നടത്തിയത്. ജന്മി കുടുംബത്തിൽ പിറന്ന കുഞ്ഞികൃഷ്ണൻ നായർ ആദിവാസികളുടെയും തൊഴിലാളികളുടെയും ജോലിക്കും കൂലിക്കും വേണ്ടിയുള്ള പോരാട്ടങ്ങളിൽ സജീവമായിരുന്നു. കാട്ടുമുണ്ട്ര ഭൂസമരത്തിൽ പങ്കെടുത്ത അദ്ദേഹം സ്വന്തം ഭൂമി 15 കുടുംബങ്ങൾക്ക് സൗജന്യമായി കൈമാറി. ആദിവാസികൾക്കിടയിൽ ‘എടലയിൽ തമ്പിരൻ’ എന്നാണ് അറിയപ്പെട്ടിരുന്നത്. 1995ലും - 2000 ത്തിലും പഞ്ചായത്ത് മെമ്പറായിരുന്നു. തൊണ്ടർനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. പ്രായാധിക്യം അലട്ടുന്നതുവരെ പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ എൻ പ്രഭാകരൻ, ഏരിയാ സെക്രട്ടറി എ ജോണി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, മത്തായി ഐസക് , പി ജെ ആന്റണി, പി എ ബാബു, പി പി മൊയ്‌ദീൻ എന്നിവർ മൃതദേഹത്തിൽ ചെങ്കൊടി പുതപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗം , പി വി സഹദേവൻ എന്നിവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..