കൽപ്പറ്റ
ജില്ലയിൽ കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞതും പ്രതിരോധ കുത്തിവയ്‌പിൽ മികച്ച പുരോഗതി കൈവരിക്കാൻ കഴിഞ്ഞതും ജില്ലക്ക് നേട്ടമാവുന്നു. ആഗസ്‌ത് അവസാനവും സെപ്‌തംബർ തുടക്കത്തിലും തുടർച്ചയായി ആയിരത്തിന് മുകളിൽ പ്രതിദിന രോഗികളുണ്ടായിരുന്നത് കഴിഞ്ഞ രണ്ടാഴ്‌ചയായി ഭൂരിഭാഗം ദിവസങ്ങളിലും എണ്ണൂറിൽ താഴെയെത്തി. ഞായറാഴ്‌ച 443 പേരാണ് കോവിഡ് ബാധിതരായത്. 12ന് 566, 13-–-445, 14–- 296, 15–-869, 16–-740, 17–- 639, 18–-452 എന്നിങ്ങനെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ രോഗബാധിതരായവരുടെ കണക്ക്. ഈ മാസം തുടക്കത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം പതിനായിരം കടന്നിരുന്നു. എന്നാൽ നിലവിൽ 7313 പേർ മാത്രമാണ് ചികിത്സയിലുള്ളത്. ഇതിൽ 6058 പേരും വീടുകളിലാണ് ചികിത്സയിലുള്ളതെന്നതും ആശ്വാസം പകരുന്നു. ഏപ്രിലിൽ കോവിഡ് രണ്ടാം തരംഗം ഉണ്ടായശേഷം മാത്രം 81,000 -ത്തിലധികം പേർക്കാണ് പുതുതായി രോഗബാധ ഉണ്ടായത്.
കോവിഡ് വാക്‌സിനേഷനിലും ജില്ല മികച്ച പുരോഗതി കൈവരിച്ചു. സംസ്ഥാനത്തുതന്നെ ഒന്നും രണ്ടും വാക്‌സിനേഷൻ കൂടുതൽ പൂർത്തിയായത് ജില്ലയിലാണ്. 18 വയസ്സിന് മുകളിൽ 44 ശതമാനം പേരും രണ്ടാം ഡോസ് കുത്തിവയ്‌പും പൂർത്തിയാക്കി. സംസ്ഥാനത്ത് വയനാടിന് പുറമെ പത്തനംതിട്ട മാത്രമാണ് രണ്ടാം ഡോസ് 40 ശതമാനത്തിന് മുകളിൽ പൂർത്തിയാക്കിയത്. സംസ്ഥാനതലത്തിൽ 32ശതമാനമാണ് രണ്ടാം ഡോസ് എടുത്തത്. വയസ്സിന് മുകളിലുള്ളവരുടെ കണക്കെടുത്താൽ 74 ശതമാനംപേർ ജില്ലയിൽ രണ്ടാം ഡോസ് എടുത്തു.
ആരോഗ്യപ്രവർത്തകരിൽ 91 ശതമാനവും കോവിഡ് പ്രതിരോധ മുൻനിര പ്രവർത്തകരിൽ 89 ശതമാനവും രണ്ടാം ഡോസും സ്വീകരിച്ചു. കോവിഡ് പോസിറ്റീവായവർ, ക്വാറന്റൈനിലുള്ളവർ, ആരോഗ്യപരമായ കാരണങ്ങളാൽ വാക്‌സിനേഷൻ എടുക്കാത്തവർ എന്നിവരെ ഒഴിച്ചു നിർത്തിയ കണക്കനുസരിച്ച് ആദ്യ ഡോസ് ജില്ലയിൽ സമ്പൂർണമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..