കൽപ്പറ്റ
ജില്ലയുടെ സ്വപ്നപദ്ധതിയായ ആനക്കാംപൊയില്‍‐കള്ളാടി ബദല്‍ തുരങ്ക പാത നിർമാണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. മേലെ റിപ്പണ്‍ മുതല്‍ ചോലാടി വരെയുള്ള പാതയുടെ നിർമാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബദല്‍ പാതയുടെ സർവേ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാവും. നിലവില്‍ 900 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. സർവേ പൂര്‍ത്തിയാവുന്നതോടെ കൂടുതല്‍ തുക വകയിരുത്തുമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പാലങ്ങള്‍, റോഡുകള്‍ എന്നിവയുടെ പുനരുദ്ധാരണത്തിന് പുതിയ കാലത്തിന് അനുയോജ്യമായ പുതിയ മാതൃകയിലുള്ള നിർമാണ രീതികളാണ് വകുപ്പ് പിന്തുടരുന്നതെന്നു മന്ത്രി പറഞ്ഞു.
കല്‍പ്പറ്റ നിയോജക മണ്ഡലത്തിലൂടെ കടന്ന് പോകുന്ന കോഴിക്കോട്‐വൈത്തിരി‐ഗൂഡല്ലൂര്‍ റോഡില്‍ ഉള്‍പ്പെടുന്ന ചുണ്ടേല്‍ മുതല്‍ ചോലാടി വരെയുള്ള 30.07 കിലോമീറ്റര്‍ പാതയ്ക്കായി 14 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ ചുണ്ടേല്‍ മുതല്‍ റിപ്പണ്‍ വരെയുള്ള പാതയുടെ നവീകരണ പ്രവൃത്തി പുരോഗമിച്ച് വരികയാണ്. മേലെ റിപ്പണ്‍ മുതല്‍ ചോലാടി വരെയുള്ള ഭാഗമാണ് പുതിയ പ്രവൃത്തിയുടെ ഭാഗമായി നവീകരിക്കുന്നത്. ഇത് ഏഴ് മീറ്ററായി വീതി കൂട്ടും.
വടുവന്‍പാല്‍ മുതല്‍ ചോലാടി വരെയുള്ള ഭാഗത്ത് നിലവില്‍ 5.50 മീറ്ററാണ് വീതിയുള്ളത്. കലുങ്കുകളുടെ പുനര്‍നിര്‍മ്മാണത്തൊടൊപ്പം സംരക്ഷണ ഭിത്തി, ഡ്രയിനേജ് എന്നിവയുടെ നിര്‍മ്മാണവും പൂര്‍ത്തിയാക്കും. റോഡ് മാര്‍ക്കിംഗ്, സൂചനാ ബോര്‍ഡുകള്‍, റോഡ് സ്റ്റഡ് എന്നിവയും സ്ഥാപിക്കും. വടുവന്‍ചാല്‍ നെടുംകരണ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..