കൽപ്പറ്റ
യുവതിയെ കഴുത്തിൽ തോർത്തുമുറുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവിന് ജീവപര്യന്തം ശിക്ഷ. പനമരം കാരക്കാമല കാഞ്ഞായി മജീദിനെയാണ് (52) ജില്ലാ അഡീഷണൽ സെഷൻസ് കോടതി(രണ്ട്) ശിക്ഷിച്ചത്. ജീവപര്യന്തം തടവിനൊപ്പം കാൽ ലക്ഷം രൂപ പിഴയും അടയ്ക്കണം. പ്രതി കുറ്റക്കാരനാണെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.
2016 സെപ്തംബർ എട്ടിനായിരുന്നു കേസിന് ആസ്പദമായ സംഭവം. ഭാര്യ സുഹ്‌റയെ(40) ആണ് കൊലപ്പെടുത്തിയത്.
പുലർച്ചെ വീട്ടിൽനിന്ന് കുട്ടികളുടെ നിലവിളികേട്ട് അയൽക്കാർ എത്തിയപ്പോൾ കഴുത്തിൽ തോർത്ത് മുറുകി അനക്കമറ്റ നിലയിലായിരുന്നു സുഹ്‌റ.
അയൽക്കാർ അറിയിച്ചതനുസരിച്ച് പൊലീസ് എത്തുമ്പോഴേക്കും സുഹ്‌റ മരിച്ചിരുന്നു. കൊലപാതകമാണെന്ന സംശയത്തിൽ മജീദിനെ കസ്റ്റഡിയിലെടുത്തു. വഴക്കിനിടെ സുഹ്റ കഴുത്തിൽ തോർത്ത് മുറുക്കി ആത്മഹത്യ ചെയ്തതാണെന്നാണ് മജീദ് പൊലീസിന് ആദ്യം മൊഴി നൽകിയത്.
വിശദമായ ചോദ്യംചെയ്യലിൽ കൊലപാതകമാണെന്ന് തെളിഞ്ഞു. അന്നത്തെ മീനങ്ങാടി സിഐ എം വി പളനിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഭിലാഷ് ജോസഫ് ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..