വൈത്തിരി
ചുണ്ടേൽ ടൗണിൽ ബസ് ബേ ഉൾപ്പെടെയുള്ള അത്യാധുനിക ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാൻ
വൈത്തിരി പഞ്ചായത്ത് തീരുമാനം. ഷോപ്പിങ് കോംപ്ലക്സ്, ബസ് ബേ, ആയുർഭവൻ, വിശ്രമമുറി, മത്സ്യ–-മാംസ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങളോടെയാകും നിർമാണം. ബഹുവർഷ പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് കോടി രൂപ വിനിയോഗിക്കും. മൂന്ന് കോടി രൂപ ഇത്തവണ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കേരള അർബൻ റൂറൽ ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷനിൽനിന്നുള്ള വായ്‌പയും ഉപയോഗപ്പെടുത്തും.
ആസ്തി സംരക്ഷണത്തിന് ഊന്നൽ നൽകിയുള്ള പദ്ധതികൂടിയാണിത്. ചുണ്ടേൽ ടൗണിൽ ദേശീയപാതയിലാണ് ബസ്സുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ഈ വർഷംതന്നെ കാലപ്പഴക്കംവന്ന നിലവിലെ ഷോപ്പിങ് കെട്ടിടം പൊളിച്ചുനീക്കി നിർമാണ പ്രവൃത്തികൾ ആരംഭിക്കും. എട്ട് വ്യാപാരസ്ഥാപനങ്ങൾ, മൂന്ന് സർക്കാർ ഓഫീസുകൾ, റേഷൻകട എന്നിവയാണ് നിലവിൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. സ്ഥാപന നടത്തിപ്പുകാരുമായി ചർച്ച നടത്തി കെട്ടിടം പൊളിക്കാനുള്ള നടപടി വൈകാതെ പൂർത്തീകരിക്കും. വ്യാപാരികളും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ആധുനിക ബസ് ബേയും ഷോപ്പിങ് കോംപ്ലക്സും യാഥാർഥ്യമാകുന്നതോടെ ചുണ്ടേൽ ടൗണിന്റെ മുഖച്ഛായ മാറും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..