കൽപ്പറ്റ
കാരാപ്പുഴ പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസി കുടുംബങ്ങൾക്കായുള്ള വീട് നിർമാണത്തിൽ 10 എണ്ണം പൂർത്തിയായി. ആദ്യഘട്ടത്തിൽ നിർമിക്കുന്ന മറ്റ് ഭവനങ്ങളിൽ ഭൂരിഭാഗവും നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ആദിവാസി പുനരധിവാസ വികസന മിഷന്റെ (ടിആർഡിഎം) ഫണ്ട് ഉപയോഗിച്ച് ജില്ലാ മണ്ണ് സംരക്ഷണ വകുപ്പാണ് വീടുകൾ നിർമിക്കുന്നത്. 230 വീടുകളിൽ ആദ്യഘട്ടത്തിൽ 108 വീടുകളുടെ നിർമാണമാണ് നടക്കുന്നത്.
നിർമാണം പൂർത്തിയായ പത്ത് വീടുകളുടെ താക്കോൽ കൈമാറാനുള്ള ഒരുക്കത്തിലാണ്. വൈദ്യുതി, വെള്ളം കണകഷ്‌ൻ ലഭിക്കുന്നതോടെ ഇത് കൈമാറും. അവശേഷിക്കുന്നവയിൽ 90 വീടുകളുടെയും മേൽക്കൂരയുടെ കോൺക്രീറ്റടക്കം പൂർത്തിയാക്കി. ചില മിനുക്കുപണികളും വയറിങ്ങുമാണ് അവശേഷിക്കുന്നത്. ഏപ്രിലോടെ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന നിർമാണം കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് തടസ്സപ്പെട്ടു. ഇതിനിടയിൽ ഫണ്ട് ലഭിക്കുന്നതിലും തടസ്സമുണ്ടായി. ജൂലൈ –-ആഗസ്‌ത് മാസത്തോടെ പദ്ധതിക്കായി കൂടുതൽ തുക അനുവദിച്ചതോടെ നിർമാണം സജീവമായി. ഇതിനിടയിൽ സെപ്‌തംബറിലും ഒക്‌ടോബറിലും പ്രതീക്ഷിക്കാത്ത രീതിയിൽ കാലവർഷം ശക്തിപ്പെട്ടതിനാൽ നിർമാണപ്രവൃത്തി തടസ്സപ്പെട്ടു.
വീടുനിർമാണത്തിനായി വനം വകുപ്പാണ് 13.5 ഹെക്ടർ ഭൂമി വിട്ടുനൽകിയത്. ആറുകോടി 60 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. 477 ചതുരശ്ര അടി വിസ്‌തൃതിയിലുള്ള കോൺക്രീറ്റ് വീടിന് 40 ചതുരശ്ര അടിയിൽ ഷീറ്റ് മേഞ്ഞ വർക്ക് ഏരിയയും പണിയുന്നുണ്ട്. റോഡ്, വൈദ്യുതി, കുടിവെള്ളം, തെരുവുവിളക്കുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. ഒരു വീടിന് ആറുലക്ഷം രൂപ വീതമാണ് അനുവദിച്ചത്. കാരാപ്പുഴയുടെ തീരത്ത് പ്രകൃതിരമണീയമായ സ്ഥലത്താണ് സ്വപ്‌നഭവനങ്ങൾ ഉയരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..