കൽപ്പറ്റ
ജില്ലയുടെ കായികരംഗത്തിന്റെ മാറുന്ന മുഖവുമായി ജില്ലാ സ്റ്റേഡിയത്തിൽ "കളിയാരംഭം'. കഴിഞ്ഞ 26ന് ഉദ്‌ഘാടനംചെയ്ത എം കെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്‌റ്റേഡിയത്തിൽ ജില്ലാ ജൂനിയർ അത്‌ലറ്റിക് മീറ്റിന് തുടക്കം. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ ട്രാക്കിലും ഫീൽഡിലുമുണ്ടായ പൊള്ളുന്ന ഓർമകളെ വിസ്‌മൃതിയിലേക്ക് തള്ളിയാണ് ജില്ലാ സ്‌റ്റേഡിയം കായികതാരങ്ങളെ പുത്തൻ അനുഭവത്തിലേക്ക് കൈപിടിച്ചുയർത്തുന്നത്. ഏതെങ്കിലും പഞ്ചായത്ത് മൈതാനത്ത് ബഹളങ്ങളൊന്നുമില്ലാതെ നടന്നിരുന്ന ജൂനിയർ മീറ്റിനാണ് ജില്ലാ സ്റ്റേഡിയത്തിൽ പുതിയഭാവം കൈവന്നത്.
ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷനിൽ രജിസ്റ്റർചെയ്ത അറുനൂറോളം കായികതാരങ്ങളാണ് ജൂനിയർ അത്‌ലറ്റിക്സ് മീറ്റിൽ മത്സരിക്കുന്നത്. അണ്ടർ–-20, അണ്ടർ–-18, അണ്ടർ–16, അണ്ടർ–-14 വിഭാഗങ്ങളിലായി സ്കൂൾ, കോളേജ് വിദ്യാർഥികളും ക്ലബ്ബുകൾ വഴിയെത്തിയവരുമെല്ലാം ആവേശപൂർവം മത്സരത്തിൽ പങ്കാളികളായി. അന്തർദേശീയ നിലവാരമുള്ള സിന്തറ്റിക് ട്രാക്കും, ജമ്പിങ് പിറ്റുകളും ത്രോ ഇനങ്ങൾക്കായുള്ള പ്രത്യേക കോർണറുകളുമെല്ലാം മികവിലേക്ക് കുതിക്കാനായി കായികതാരങ്ങളെ മാടിവിളിക്കുകയായിരുന്നു. ട്രാക്കുകൾ മോഹിപ്പിക്കുന്നതാണെന്നും മത്സരിക്കാൻ വലിയ ആവേശമാണ് നൽകുന്നതെന്നും താരങ്ങളും പരിശീലകരും പറഞ്ഞു.
രാവിലെ പത്തിന് മത്സരങ്ങൾ ആരംഭിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം മധു ഉദ്‌ഘാടനംചെയ്തു. എ ഡി ജോൺ അധ്യക്ഷനായി. അത്‌ലറ്റിക്സ് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് സി പി സജി പതാക ഉയർത്തി. സ്പോർട്സ് കൗൺസിൽ സെക്രട്ടറി എ ടി ഷൺമുഖൻ, ലൂക്കാ ഫ്രാൻസിസ്, എൻ സി സാജിദ്, സജേഷ് മാത്യു, വി വി യോയാക്കി എന്നിവർ സംസാരിച്ചു. മീറ്റ് വെള്ളിയാഴ്ച സമാപിക്കും. സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി അംഗം കെ റഫീഖ് സമ്മാനങ്ങൾ നൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..