മേപ്പാടി
അട്ടമലയിലെ അങ്കണവാടി വർക്കർ ജലജയുടെ മരണത്തിനുത്തരവാദിയായ പഞ്ചായത്ത് അംഗം അടക്കമുള്ളവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിലേക്ക് ജീവനക്കാരുടെ പ്രതിഷേധമാർച്ച്. അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അങ്കണവാടിയിലുണ്ടായ ചില വിഷയങ്ങൾ വാർഡ് അംഗം സുകുമാരന്റെ നേതൃത്വത്തിൽ വഷളാക്കുകയായിരുന്നു. ഇയാള്‍ അതിക്രമിച്ച് കയറി അങ്കണവാടി അടച്ചുപൂട്ടി താക്കോലുമായി പോയി. ചില ഉദ്യോഗസ്ഥരും നിരുത്തരവാദപരമായി പെരുമാറി. ഇതേ തുടർന്നുണ്ടായ മാനസികപ്രയാസത്തിലാണ് ജലജ ജീവനൊടുക്കിയതെന്ന് സമരക്കാർ ആരോപിച്ചു.
പ്രകടനമായെത്തിയ നൂറോളം അങ്കണവാടി ജീവനക്കാർ പഞ്ചായത്ത് ഓഫീസിലേക്ക് ഇരച്ചുകയറി. ഭരണസമിതി യോഗം നടക്കുന്ന ഹാളില്‍ കയറിയും മുദ്രാവാക്യം വിളിച്ചു. ഭരണസമിതി യോഗം അൽപ്പനേരം തടസ്സപ്പെട്ടു. തുടർന്ന്, പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ യോഗം സിഐടിയു ജില്ലാ ട്രഷറർ പി ഗഗാറിൻ ഉദ്ഘാടനംചെയ്തു. പി എസ് രമാദേവി അധ്യക്ഷയായി. സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി വി വി ബേബി, വി ഹാരിസ്, കെ ടി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്റ്റെല്ലാ പീറ്റർ സ്വാഗതവും ഉമ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..