കൽപ്പറ്റ
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ജപ്‌തിനടപടികളെ തുടർന്ന് ഇരുളത്തെ എം വി ടോമി ആത്മഹത്യചെയ്‌ത സംഭവത്തിൽ ബാങ്ക് അധികൃതർ നൽകിയ ഉറപ്പ് പാലിക്കാത്തതിനെതിരെ സംയുക്ത കർഷക സമരസമിതി നേതൃത്വത്തിൽ കർഷകർ ചൊവ്വാഴ്‌ച പുൽപ്പള്ളി ബാങ്കിലേക്ക് നിയമലംഘന മാർച്ച് നടത്തും. രാവിലെ 10ന് മാർച്ച് ആരംഭിക്കും.
ബാങ്ക് അധികൃതരുടെ ജപ്‌തിനടപടിയെ തുടർന്നാണ് ടോമി ജീവനൊടുക്കിയത്. ശക്തമായ പ്രക്ഷോഭം ഉയർന്നപ്പോൾ ടോമിയുടെ അടയ്‌ക്കാൻ ബാക്കിയുള്ള ബാധ്യത ബാങ്ക് ഏറ്റെടുത്ത് 15 ദിവസത്തിനകം ആധാരം തിരികെ നൽകാമെന്ന് അധികൃതർ രേഖാമൂലം ഉറപ്പുനൽകിയിരുന്നു. ഇത് പാലിച്ചില്ല.
കോടിക്കണക്കിന് രൂപ പലിശയും പിഴപ്പലിശയുമായി വയനാട്ടിലെ സാധാരണജനങ്ങളിൽനിന്ന് പിഴിഞ്ഞെടുക്കുന്നുണ്ട്. നിഷേധാത്മക സമീപനം തുടർന്നാൽ നിക്ഷേപം പിൻവലിച്ച് ബാങ്കിനെ ബഹിഷ്‌കരിക്കുന്നതുൾപ്പെടെയുള്ള സമരങ്ങൾ ഏറ്റെടുക്കാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്. ജനങ്ങളിൽനിന്ന് പിഴിഞ്ഞെടുക്കുന്ന സ്ഥാപനം, കോടതി വ്യവഹാരത്തിന് എത്ര തുക ചെലവാക്കിയാലും ബാങ്ക് അധികൃതരുടെ മനുഷ്യത്വമില്ലായ്മയിൽ കുടുംബനാഥനെ നഷ്ടപ്പെട്ട കുടുംബത്തെ സഹായിക്കില്ലെന്ന പിടിവാശിയിലാണ്. ജനവിരുദ്ധമായ ഇത്തരം സമീപനത്തിനെതിരായാണ് പ്രക്ഷോഭം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..