ബത്തേരി
കടുവയെ കമ്പിക്കുരുക്കിൽ കുടുങ്ങി ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കർഷകനെതിരെ വനം വകുപ്പ് കേസെടുത്തതിൽ പ്രതിഷേധം. പാടിപറമ്പിൽ പള്ളിയാലിൽ മുഹമ്മദിനെതിരെയാണ് വനംവകുപ്പ് കേസ് എടുത്തത്. എഴുപതുകാരനായ മുഹമ്മദ് പാർക്കിസൺസ് രോഗ ബാധിതനാണ്. കുരുക്ക് പറമ്പിൽ സ്ഥാപിച്ച സംഭവത്തിൽ തനിക്കോ കുടുംബത്തിനോ അറിവില്ലെന്നാണ് മുഹമ്മദ് പറയുന്നത്. പറമ്പിൽ അതിക്രമിച്ച് കയറി കുരുക്ക് സ്ഥാപിച്ചവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് അമ്പലവയൽ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
പൊന്മുടിക്കോട്ടയിലും പരിസരത്തും രണ്ടുമാസത്തിലേറെയായി ഭീതിവിതച്ച ഒന്നരവയസ്സുള്ള കടുവയെയാണ് കഴിഞ്ഞ ഒന്നിന് മുഹമ്മദിന്റെ കൃഷിയിടത്തിൽ കമ്പിക്കുരുക്കിലകപ്പെട്ട് ചത്തനിലയിൽ കണ്ടത്. കടുവയുടെ ജഡം സ്ഥലത്ത് നിന്നും മാറ്റി ബത്തേരി കുപ്പാടിയിലെ ഫൊറസ്‌റ്റ് വെറ്റിനറി ലാബിലെത്തിച്ച് പോസ്‌റ്റുമോർട്ടം നടത്തി സംസ്‌കരിച്ചിരുന്നു. കമ്പിക്കുരുക്കിൽ കഴുത്ത്‌ഞെരിഞ്ഞമർന്ന് ശ്വാസംമുട്ടിയാണ് കടുവ ചത്തതെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. മുഹമ്മദിനെതിരെ കേസെടുത്ത നടപടിയിൽ പ്രതിഷേധം ശക്തമാണ്. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ മുഹമ്മദിന്റെ വീട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..