ബത്തേരി
നാടകത്തെ ജനകീയമാക്കുന്നതിലും പുതുതലമുറയെ നാടക കളരികളിൽ എത്തിക്കുന്നതിലും യത്നിച്ച കലാകാരനായിരുന്നു അരങ്ങൊഴിഞ്ഞ ഗിരീഷ് കാരാടി. നാടക സംവിധായകൻ, രചയിതാവ്, അഭിനേതാവ് എന്നീ നിലകളില്ലൊം പ്രശോഭിച്ചു. പുരോഗമന കലാസാഹിത്യസംഘം വയനാട് ജില്ലാ കമ്മിറ്റി അംഗമായിരുന്നു.
ജീവിതം തന്നെ നാടകമായിരുന്നു. മരണം ജില്ലയുടെ സാംസ്‌കാരിക മേഖലയ്‌ക്ക് കനത്ത നഷ്ടമായി.
ബാലസംഘം വേനൽതുമ്പി കാലാജാഥയുടെ പരിശീലകനായിരുന്നു. ഗിരീഷ് അണിയിച്ചൊരുക്കിയ നിരവധി നാടകങ്ങൾ സംസ്ഥാനതലത്തിൽ ശ്രദ്ധേയമായി. ജില്ലാ, സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സമ്മാനങ്ങൾ വാരിക്കൂട്ടി. മൂന്ന് പതിറ്റാണ്ട് നാടകരംഗത്ത് നിറഞ്ഞുനിന്നു. കലാകാരന്മാരെ കണ്ടെത്തുന്നതിനും കൂട്ടായ്‌മകൾ സൃഷ്ടിക്കുന്നതിനും പരിശ്രമിച്ചു.
ശാസ്‌ത്രസാഹിത്യ പരിഷത്ത്, പുരോഗമന കലാസാഹിത്യസംഘം എന്നിവയ്‌ക്കായെല്ലാം നാടകങ്ങൾ ചിട്ടപ്പെടുത്തി. വലിയ ശിഷ്യസമ്പത്തുമുണ്ട്.
താമരശേരി കാരാടി സ്വദേശിയായ ഗിരീഷ് ബത്തേരി കാരക്കണ്ടിയിലാണ് താമസിച്ചിരുന്നത്. നാല് മാസം മുമ്പ് വീട്ടിൽ കുഴഞ്ഞ് വീണതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. ബുധൻ രാത്രിയാണ് മരിച്ചത്. കലാ സാഹിത്യ, രാഷ്‌ട്രീയ മേഖലകളിലുള്ള നിരവധി പേർ അന്ത്യോമോപചാരമർപ്പിച്ചു. സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ എന്നിവർ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..