തൃശൂർ
കേരളത്തിന്റെ വായ്പാപരിധി വെട്ടിക്കുറച്ച് മലയാളക്കരയെ ദുരിതത്തിലേക്ക് തള്ളിവിടുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ യുവതയുടെ പ്രതിഷേധം അലയടിച്ചു. രാവിലെ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ നൂറുകണക്കിന് യുവതീയുവാക്കൾ പഴയ പട്ടാളം റോഡിലെ ബിഎസ്‌എൻഎൽ ഓഫീസിലേക്ക് മാർച്ച് നടത്തി. തൃശൂർ സിഎംഎസ് സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് സ്വരാജ് റൗണ്ട് ചുറ്റിയാണ് സമരകേന്ദ്രത്തിലെത്തിയത്.
കേരളത്തെ ശ്വാസം മുട്ടിക്കുന്ന മോഡി ഭരണത്തിനെതിരെയുള്ള മാർച്ചും ധർണയും പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ആർ എൽ ശ്രീലാൽ അധ്യക്ഷനായി. സെക്രട്ടറി അഡ്വ. എൻ വി വൈശാഖൻ, ട്രഷറർ കെ എസ് സെന്തിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എസ് റോസൽരാജ്, വി പി ശരത്ത് പ്രസാദ്, സുകന്യ ബൈജു എന്നിവർ സംസാരിച്ചു.
ഈ സാമ്പത്തിക വർഷാരംഭത്തിൽ കേരളത്തിന് 32,442 കോടി രൂപയുടെ വായ്പ എടുക്കാനാണ് കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നത്. എന്നാൽ, കടമെടുക്കാനുള്ള പരിധി 15,390 കോടി രൂപ മാത്രമാക്കി വെട്ടിക്കുറച്ചു. ഇതുവഴി സംസ്ഥാനത്തിനുനേരെ അപ്രഖ്യാപിത സാമ്പത്തിക ഉപരോധമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്ന് ഡിവൈഎഫ്‌ഐ ഭാരവാഹികൾ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..