തൃശൂർ
സമ്മാനപ്പൊതികളും ക്ഷണപത്രികയും നേരത്തെ വീട്ടിലെത്തി. അങ്കണവാടി പ്രവേശനോത്സവത്തിന് ചിരിക്കിലുക്കവുമായി കുരുന്നുകളെത്തി. മധുരമൂറും നാടൻ മാമ്പഴവും ചക്കയ്ക്കുമൊപ്പം ചെറുധാന്യങ്ങളാൽ ഉണ്ടാക്കിയ ലഡുവും കൈകളിൽ കിട്ടിയപ്പോൾ കുട്ടികൾക്ക് ഏറെ സന്തോഷം. തൊട്ടുപിന്നാലെ ചെമ്പരത്തി ജ്യൂസും തണ്ണി മത്തൻ ജ്യൂസും എത്തി. ഫോട്ടോ ഫ്രെയിം ഒരുക്കിയും സെൽഫി മത്സരം നടത്തിയും പ്രവേശനോത്സവം കുരുന്നുകൾ ആസ്വദിച്ചു. ഇനി ആടിയും പാടിയുമുള്ള ആഘോഷത്തിൻെറ ദിവസങ്ങൾ.
ജില്ലയിൽ 3016 അങ്കണവാടികളില്‍ പ്രവേശനോത്സവം നടത്തി. ഏറെ മുന്നൊരുക്കത്തോടെയാണ് ഇത്തവണ പരിപാടി സംഘടിപ്പിച്ചത്. മെയ് 15 മുതൽ അങ്കണവാടി മോണിറ്ററിങ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊതുസഭകൾ ചേർന്നു. 20മുതൽ കുട്ടികൾക്ക് നൽകാനുള്ള സമ്മാനപ്പൊതികൾ നിർമാണം തുടങ്ങി. ‘എന്റെ ആദ്യദിനം’ എന്ന പേരിൽ ഫോട്ടോഫ്രെയിം നിർമാണവും തുടങ്ങി. ഈ ഫോട്ടോ ഫ്രെിയിമിനുള്ളിൽനിന്ന് കുട്ടികൾക്ക് ഫോട്ടോ എടുക്കാം. 23ന് അങ്കണവാടി പ്രദേശം മേഖലകളാക്കി തിരിച്ച് ഗൃഹാങ്കണ സംഗമങ്ങൾ നടത്തി. ബോധവൽക്കരണ ക്ലാസും നടത്തി. 24–-25 തീയതികളിൽ സമ്മാനപ്പൊതിയും മന്ത്രി വീണ ജോർജിന്റെ ക്ഷണപത്രികയുമായി കുട്ടികളെ വീടുകളിലെത്തി ക്ഷണിച്ചിരുന്നതായി സിഡിപിഒ ശ്രീവിദ്യ എസ് മാരാർ പറഞ്ഞു. പ്രവേശനോത്സവത്തിന് മുന്നോടിയായി ശുചീകരിച്ചു. കുട്ടികളെ വരവേൽക്കാൻ ചമയം എന്ന പേരിൽ അങ്കണവാടി ഒരുക്കിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ചിരിക്കിലുക്കം എന്ന പേരിൽ പ്രവേശനോത്സവം നടത്തിയത്. ഇനിയുള്ള ദിവസങ്ങളിൽ ആടാം പാടാം എന്ന പേരിൽ കുട്ടികൾക്ക് കളിക്കാൻ അവസരമുണ്ട്. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പ്രകൃതി നടത്തം, കുട്ടികളുടെ ചെടികൾ നടൽ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..