തൃശൂർ
ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീടുകളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അടുക്കളത്തോട്ടം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കലക്ടറേറ്റിൽ മന്ത്രി വി എസ് സുനിൽകുമാർ നിർവഹിച്ചു. ആളുകൾ വീട്ടിൽകഴിയുന്ന സാഹചര്യത്തിൽ കിട്ടുന്ന സമയം കൃഷി ചെയ്യാൻ ഉപയോഗിക്കണമെന്ന് മന്ത്രി പറഞ്ഞു.
പദ്ധതി നടപ്പാക്കുന്നതിന് കാർഷിക സർവകലാശാല വിവിധ പച്ചക്കറികളുടെ വിത്ത് കിറ്റുകൾ തയ്യാറാക്കി നൽകി. ഒരു വീട്ടിലേക്ക് ആവശ്യമായ വെണ്ട, വഴുതന, മുളക്, ചീര, കുമ്പളം, മത്തൻ, വെള്ളരി എന്നിവയുടെ 10,000 വിത്ത് കിറ്റുകൾ മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ തയ്യാറാക്കി വിതരണത്തിന് നൽകി.
ഈ വിത്തുകൾ വിവിധ പഞ്ചായത്തുകളിലേക്ക് നൽകും. ലോക്ക് ഡൗൺ അവസാനിക്കുമ്പോഴേക്കും വിളവെടുക്കാൻ കഴിയും വിധത്തിലാണ് വിതരണം. കലക്ടർ എസ് ഷാനവാസിനാണ് തൈകളും പച്ചക്കറികളും കൈമാറിയത്. പഞ്ചായത്ത് പ്രസിഡന്റുമാർക്ക് ഈ വിത്തുകൾ കലക്ടർ കൈമാറി. ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് കൃഷിവകുപ്പ് മുഖേന ഈ വിത്ത് കിറ്റുകൾ വിതരണം ചെയ്യും.
ചീഫ് വിപ്പ് കെ രാജൻ, ഡോ. പി ഇന്ദിരാദേവി, ഡോ. എ ലത, പ്രിൻസിപ്പൽ കൃഷി ഓഫീസർ രാധാകൃഷ്ണൻ, തൃക്കൂർ പഞ്ചായത്ത് പ്രസിഡന്റ് അനിൽ, തോളൂർ പഞ്ചായത്ത് പ്രസിഡന്റ് രാധ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..