തൃശൂർ
കുടുംബശ്രീ സംസ്ഥാന കലോത്സവം "അരങ്ങ് 2023'ന് ജൂൺ രണ്ടിന് തൃശൂരിൽ തിരിതെളിയും. "ഒരുമയുടെ പലമ' എന്ന സന്ദേശത്തോടെയാണ് ഇത്തവണ കുടുംബശ്രീ സംസ്ഥാന കലോത്സവം സംഘടിപ്പിക്കുന്നത്. വെള്ളി വൈകിട്ട് നാലിന് തൃശൂർ വി കെ എൻ ഇൻഡോർ സ്റ്റേഡിയത്തിൽ മന്ത്രി എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി കെ രാജൻ അധ്യക്ഷനും മന്ത്രി ആർ ബിന്ദു മുഖ്യാതിഥിയുമാകും. ജൂൺ 2, 3, 4 തീയതികളിലാണ് മത്സരങ്ങൾ നടക്കുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ജില്ലയിലെ 1000ത്തോളം വരുന്ന കുടുംബശ്രീ പ്രവർത്തകർ പങ്കെടുക്കുന്ന ഘോഷയാത്ര വെള്ളി പകൽ മൂന്നിന് തൃശൂർ നടുവിലാൽ പരിസരത്തുനിന്നാരംഭിക്കും. 14 ജില്ലകളിൽ നിന്നായി ജില്ലാ തലത്തിൽ വിജയിച്ച 2903 മത്സരാർഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുക.
വി കെ എൻ ഇൻഡോർ സ്റ്റേഡിയം, കേരള സംഗീത നാടക അക്കാദമി, ജവഹർ ബാലഭവൻ, സാഹിത്യ അക്കാദമി, വൈഡബ്ല്യുസിഎ എന്നിവിടങ്ങളിലെ ഒമ്പത് വേദികളിലായാണ് കലോത്സവം നടക്കുന്നത്.
ജൂൺ നാലിന് വൈകിട്ട് അഞ്ചിന് മന്ത്രി കെ രാധാകൃഷ്‌ണൻ സമാപനം ഉദ്‌ഘാടനം ചെയ്യും. മന്ത്രി ആർ ബിന്ദു അധ്യക്ഷയാകും. വിജയികൾക്കുള്ള സമ്മാനദാനം മന്ത്രി കെ രാജൻ നിർവഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, സംസ്ഥാന കുടുംബശ്രീ മിഷൻ കൺവീനർ കെ രതീഷ് കുമാർ, സംസ്ഥാന പ്രോഗ്രാം ഓഫീസർ ഡോ. സജീഷ്, ബി ശ്രീജിത്ത്, ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ എസ് സി നിർമൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..