തൃശൂര്‍
കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയര്‍ വിജിലന്‍സിന്റെ പിടിയില്‍. നാട്ടികയിൽ സ്വത്തുതർക്കം ഉണ്ടായിരുന്ന ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിന് ആറായിരം രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടയിലാണ് ചാവക്കാട് താലൂക്ക് സര്‍വേയര്‍ എം വി അനിരുദ്ധനെ (51) പിടികൂടിയത്. അനിരുദ്ധനെ ചൊവ്വ വൈകിട്ട് തൃശൂർ വിജിലൻസ് ഓഫീസിൽ എത്തിച്ചു. ബുധനാഴ്‌ച തൃശൂരിലെ വിജിലൻസ് കോടതിയിൽ ഹാജരാക്കും. തൃപ്രയാർ ഓഫീസിലെ സർവേയറാണിയാൾ.
കയ്പമംഗലം സ്വദേശിനിയും ചണ്ഡീഗഢിൽ സ്ഥിരതാമസവുമാക്കിയ നഴ്സിങ് ഓഫീസറിൽ നിന്നാണ് കൈക്കൂലി വാങ്ങിയത്. പരാതിക്കാരിയുടെ അച്ഛന്റെ വകയിൽ നിന്നും ലഭിച്ച സ്വത്തിന്റെ അവകാശ വാദവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങൾ തമ്മിൽ തർക്കം നിലനിന്നിരുന്നു. കോടതിയുടെ നിർദേശപ്രകാരം 2018 ഫെബ്രുവരിയിൽ അളന്നു തിട്ടപ്പെടുത്തുന്നതിന് കമീഷന്റെ മേൽനോട്ടത്തിൽ ചാവക്കാട് താലൂക്ക് സർവേയർ ആയ അനിരുദ്ധനെ ചുമതലപ്പെടുത്തി. പല പ്രാവശ്യം മാറ്റിവച്ച ശേഷം കഴിഞ്ഞ ജനുവരി എട്ടിന് പരാതിക്കാരിയുടെ നാട്ടിക വില്ലേജിലെ 40 സെന്റ് ഭൂമി അളന്ന് തിട്ടപ്പെടുത്തി. അളന്ന ശേഷം 8000 രൂപ ഫീസ് എന്ന പേരിൽ കൈക്കൂലി വാങ്ങി. തൊട്ടടുത്തുള്ള 35 സെന്റ് ഭൂമി അന്നേ ദിവസം അളക്കാൻ സമയമില്ല എന്നുപറഞ്ഞ് മടങ്ങി. മെയ് 10ന് അളക്കാമെന്നും അറിയിച്ചു.
പഞ്ചാബിലേക്ക് മടങ്ങിയ പരാതിക്കാരി അനിരുദ്ധനെ വിളിച്ച് ഉറപ്പാക്കിയ ശേഷം മെയ് 10ന് നാട്ടിൽ വരുന്നതിന് വിമാന ടിക്കറ്റ് എടുത്തു. എന്നാൽ തലേ ദിവസം അനിരുദ്ധൻ പരാതിക്കാരിയെ വിളിച്ച് താൻ അസുഖം കാരണം ഹോസ്പിറ്റലിൽ ആണെന്നും അളവ് നടക്കില്ലെന്നും അറിയിച്ചു.
ബന്ധുക്കൾ വഴി അന്വേഷിച്ചപ്പോൾ അനിരുദ്ധൻ അന്ന് മറ്റൊരു അളവിന് പോയതായി പരാതിക്കാരി അറിഞ്ഞു. തുടർന്ന് ഫോണിൽ പല പ്രാവശ്യം അനിരുദ്ധനുമായി സംസാരിച്ചു. ജൂൺ 28 ന് കൈക്കൂലിയുമായി വന്നാൽ അളന്നു തരാമെന്ന് അറിയിച്ചു. ഇക്കാര്യം തൃശ്ശൂർ വിജിലൻസ് യൂണിറ്റ് ഡിവൈഎസ്‌പിയെ പരാതിക്കാരി അറിയിച്ചു. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ചൊവ്വ പുലർച്ചെ പരാതിക്കാരിയുടെ സഹായത്താൽ കെണി ഒരുക്കി. അളക്കുന്ന സ്ഥലത്തു വച്ച് 6000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെ അനിരുദ്ധനെ വിജിലൻസ് പിടികൂടി.
വിജിലൻസ് സംഘത്തിൽ പൊലീസ് ഇൻസ്പെക്ടർമാരായ സുനിൽകുമാർ, സുനിൽദാസ്, സബ് ഇൻസ്പെക്ടർമാരായ ജയകുമാർ, ദിനേശൻ, പീറ്റർ, പൊലീസ് ഉദ്യോഗസ്ഥരായ സിന്ധു സന്ധ്യ നിഭാഷ്, സിജു സോമൻ, വിബീഷ് ബാബു, ബിജു ശ്രീകുമാർ, അഭിതോമസ്, പ്രദീപ്, ഗണേഷ് എന്നിവരും ഉണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..