കുന്നംകുളം
കാർബൺ ന്യൂട്രൽ കേരളം എന്ന ലക്ഷ്യത്തോടെ അനെർട്ടും കുന്നംകുളം നഗരസഭയും ചേർന്ന് കാണിപ്പയൂർ ഓൾഡ് മാർക്കറ്റ് റോഡിൽ സ്ഥാപിച്ച സൗരോർജ ഇ വി ഫാസ്റ്റ് ചാർജിങ് സ്റ്റേഷൻ എ സി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. സർക്കാർ സ്ഥാപനങ്ങളുമായി യോജിച്ച് അനർട്ട് നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ സൗരോർജ ചാർജിങ് സ്റ്റേഷനാണ് കുന്നംകുളത്ത് സ്ഥാപിച്ചത്. 160 കെ ഡബ്ല്യു ശേഷിയുള്ള ഈ ഇ വി ചാർജിങ് സ്റ്റേഷനിൽ അഞ്ച് കെ ഡബ്ല്യു പി സോളാർ പവർ പ്ലാന്റ്കൂടി സ്ഥാപിച്ചിട്ടുണ്ട്. 40 ലക്ഷം രൂപയാണ് പദ്ധതിക്ക് വിനിയോഗിച്ചത്. ഒരേസമയം അഞ്ച് കാറുകൾക്കും നാല് ടൂവീലർ, ത്രീവീലർ വാഹനങ്ങൾക്കും ഇവിടെ ചാർജിങ് ചെയ്യാനാവും. അപരസഹായമില്ലാതെത്തന്നെ ചാർജ് എംഒഡി മൊബൈൽ ആപ്പ് വഴി ചാർജിങ്ങും പേയ്‌മെന്റും നിർവഹിക്കാൻ കഴിയും. ഒരു യൂണിറ്റ് ചാർജ് ചെയ്യുന്നതിന് നിലവിൽ 13 രൂപയും ജിഎസ്ടിയുമാണ് നിരക്ക്. പദ്ധതി പ്രകാരം കുന്നംകുളം മുനിസിപ്പാലിറ്റിക്ക് ഇവി ചാർജിങ് ചെയ്യുമ്പോൾ ഒരു യൂണിറ്റിന് ഒരു രൂപ വാടകയായി ലഭിക്കും. ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ അധ്യക്ഷയായി. വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ, അനർട്ട് ജില്ലാ എൻജിനിയർ കെ വി പ്രിയേഷ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ പി എം സുരേഷ്, ടി സോമശേഖരൻ, സജിനി പ്രേമൻ, പി കെ ഷെബീർ, കൗൺസിലർ വിനോദ്, സെക്രട്ടറി വി എസ് സന്ദീപ് കുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..