ഇരിങ്ങാലക്കുട
ആകസ്മികമായ അപകടങ്ങളിലൂടെ കിടപ്പുരോഗികളാവുകയും തുടർന്ന് ചികിത്സയിലൂടെയും പരിചരണത്തിലൂടെയും ജീവിതത്തിലേക്ക് തിരിച്ചു വരികയും ചെയ്തവരുടെ സംഗമം ശ്രദ്ധേയമായി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ സംഘടിപ്പിച്ച സമാഗമം- ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് ഉദ്ഘാടനം ചെയ്തു. നട്ടെല്ലിന് ക്ഷതം, തലച്ചോറിന് ക്ഷതം, പക്ഷാഘാതം എന്നിവ ബാധിച്ച് നിപ്‌മറിലെ സ്പൈനൽ കോഡ് ഇൻജ്വറി യൂണിറ്റിൽനിന്ന് പരിചരണം ലഭിച്ച 56 പേരും അവരുടെ കുടുംബാഗങ്ങളുമാണ് സംഗമത്തിൽ പങ്കെടുത്തത്. മൂന്നു വർഷത്തിനുള്ളിൽ 76 പേരാണ് നിപ്‌മറിലെ പരിചരണത്തിലൂടെ ജീവിതം തിരിച്ചുപിടിച്ചത്. പരിചരണത്തിനുശേഷം ഓരോരുത്തരുടെയും ജീവിതരീതി, നിലവിലെ സ്ഥിതി എന്നിവ പരസ്പരം അറിയുന്നതിനും പങ്കുവയ്ക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്. മേരി ഐസക് അധ്യക്ഷയായി. ഡിലിജെന്റ് ബിഒപിഒ മോഡൽ നിഷാൻ നിസാർ, സിയാ ശ്രുതി എന്നിവർ മുഖ്യാതിഥികളായി. നിപ്മർ എക്സിക്യുട്ടീവ് ഡയറക്ടർ സി ചന്ദ്രബാബു, കൺസൾട്ടന്റ് ഫിസിയാട്രിസ്റ്റ് ഡോ. എം ആർ സന്തോഷ് ബാബു, ഡോ. സിന്ധു വിജയകുമാർ, ഡോ. ടി വി നീന എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..