തൃശൂർ
ക്ലോസറ്റിലൂടെ സെപ്റ്റിക് ടാങ്കിലേക്ക് വീണ പണം എടുക്കാനിറങ്ങിയ ഇതരസംസ്ഥാന തൊഴിലാളികളായ സഹോദരങ്ങൾ ശ്വാസം മുട്ടി മരിച്ചു. പശ്ചിമ ബംഗാൾ ബർധമാൻ ജില്ലയിലെ അലാമ ഷേക്ക് (44), ഷേക്ക് അഷ് റാവുൽ ആലം (33) എന്നിവരാണ് മരിച്ചത്.തിങ്കൾ രാത്രി ഏഴിന് തിരൂർ ദൈവസമുദായം കപ്പേളക്ക് സമീപം ചെറയത്ത് ഡെന്നിയുടെ ഉടമസ്ഥയിലുള്ള വാടകവീട്ടിലാണ് സംഭവം. മരിച്ച ഒരാളുടെ കൈവശം ഉണ്ടായിരുന്ന 13,000 രൂപയാണ് ക്ലോസറ്റിലൂടെ നഷ്ടപ്പെട്ടത്. പണമെടുക്കാനായി മറ്റുള്ളവർക്കൊപ്പം ചേർന്നു പുറത്തെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തുറന്ന് ഒരാൾ ഇറങ്ങി. ആഴമുള്ള കുഴിയിൽ ഇറങ്ങിയ ഉടനെ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. ഇയാളെ രക്ഷിക്കാനിറങ്ങിയ സഹോദരനും മരിച്ചു. തൃശൂരിൽനിന്ന് അഗ്നിശമന സേനയെത്തിയാണ് ഇവരെ പുറത്തെടുത്തത്. മൃതദേഹങ്ങൾ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വിയ്യൂർ പൊലീസ് മേൽനടപടിയെടുത്തു. 20 ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..