കൊടുങ്ങല്ലൂർ
മുസിരീസ് പൈതൃക പദ്ധതിയുടെ ഭാഗമായുള്ള വിവിധ പദ്ധതികൾ കയ്‌പമംഗലം നിയോജക മണ്ഡലത്തിൽ പൂർത്തിയായി. ടൂറിസം–-വൈജ്ഞാനിക രംഗത്ത് പുത്തൻ ഉണർവേകുന്ന പി എ സെയ്ത് മുഹമ്മദ് ലൈബ്രറി ആൻഡ് സ്റ്റുഡന്റ്‌സ് റിസര്‍ച്ച് സെന്റര്‍, മതിലകം ബംഗ്ലാക്കടവ്, മുനക്കല്‍ ബോട്ട് ജെട്ടി, നവീകരിച്ച പതിനെട്ടരയാളം കോവിലകം എന്നിവയുടെ നിർമാണമാണ് പൂർത്തിയായത്.
ചരിത്രത്തെ ജനങ്ങളിലേക്കെത്തിച്ച പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന പി എ സെയ്ത് മുഹമ്മദിന്റെ നാമധേയത്തില്‍ നിര്‍മിച്ച സ്മാരകത്തില്‍ അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിങ്, കമ്യൂണിറ്റി സെന്റര്‍, കള്‍ച്ചറല്‍ ഗ്യാലറി, ഓപ്പണ്‍ ലൈബ്രറി എന്നിവ 4.96 കോടി രൂപ ചെലവിലാണ് ഒരുക്കിയത്. പി എ സെയ്ത് മുഹമ്മദ് സ്മാരക ലൈബ്രറിയായും വിദ്യാര്‍ഥികള്‍ക്കുള്ള ഹിസ്റ്ററി, ജിയോഗ്രഫി, മാത്‌സ് ആക്ടിവിറ്റി ആൻഡ് റിസേര്‍ച്ച് സെന്റര്‍ ഉള്‍പ്പെടുന്ന കേന്ദ്രമായും മാറ്റുകയാണ് ലക്ഷ്യം.
മുസിരീസ് പൈതൃകപദ്ധതിക്കു കീഴില്‍ വാട്ടര്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മതിലകത്തെ ഡച്ച് നിര്‍മിതമായ കെട്ടിടത്തില്‍ ആരംഭിക്കുന്ന ബ്രിട്ടീഷ് കമ്പനിയുമായി ബന്ധപ്പെട്ട മ്യൂസിയം, ജൈനകേന്ദ്രമായ തൃക്കണാമതിലകം, സയ്യിദ് മുഹമ്മദ് സ്മാരകം തുടങ്ങിയ സ്ഥാപനങ്ങള്‍ ജലമാര്‍ഗം ചരിത്ര വിദ്യാര്‍ഥികള്‍ക്കും മറ്റും സന്ദര്‍ശിക്കുന്നതിനാണ് മതിലകം ബംഗ്ലാക്കടവ് ബോട്ട് ജെട്ടിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കേരളത്തിലെ വലിയ ബീച്ചുകളിലൊന്നായ മുനക്കല്‍ ഡോള്‍ഫിന്‍ ബീച്ച് സന്ദര്‍ശിക്കുന്നതിനായും മുസിരീസ് പദ്ധതിപ്രദേശത്തെ മറ്റു പൈതൃക സ്ഥാനങ്ങളില്‍നിന്ന് ജലമാര്‍ഗം എത്താനും ലക്ഷ്യമിട്ടാണ് മുസിരീസ് മുനക്കൽ ബീച്ച് ബോട്ട്ജെട്ടി നിർമിച്ചത്.
കൊച്ചി രാജാവിന്റെ അവധിക്കാല വിശ്രമ കേന്ദ്രമായിരുന്നു പതിനെട്ടരയാളം കോവിലകം. കൊടുങ്ങല്ലൂര്‍ രാജവംശത്തിന്റെ അധീനതയിലായിരുന്ന ഈ കെട്ടിടം ഇടക്കാലം റവന്യൂ വകുപ്പിന്റെ അധീനതയില്‍ എടവിലങ്ങ് വില്ലേജ് ഓഫീസായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട്, നാശത്തിന്റെ വക്കിലായിരുന്ന കെട്ടിടത്തെ മുസിരീസ് പൈതൃകപദ്ധതിയിൽ സംരക്ഷിച്ച് കമ്യൂണിറ്റി സെന്ററാക്കി മാറ്റി. ഈ പദ്ധതികൾ ഒക്ടോബർ ഒന്നിന് രാത്രി 7.30ന് ശാന്തിപുരം പി എ സെയ്ത് മുഹമ്മദ് സ്മാരകത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..