ചേലക്കര
കാളവേലകളും വെടിക്കെട്ടുംകൊണ്ട് പ്രസിദ്ധമായ ചേലക്കര അന്തിമഹാകാളൻകാവ് വേലയുടെ വെടിക്കെട്ടിന് അവസാനനിമിഷം പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) കത്രികപ്പൂട്ട്. ഇതോടെ ശനി അർധരാത്രി വെടിക്കെട്ടിന് ദൂരദേശങ്ങളിൽ നിന്നുപോലും എത്തിയ പുരുഷാരം നിരാശരായി മടങ്ങി. പങ്ങാരപ്പിള്ളി, ചേലക്കര, വെങ്ങാനെല്ലൂർ- -–-ചേലക്കോട്, തോന്നൂർക്കര, കുറുമല എന്നീ അഞ്ചു ദേശങ്ങളാണ് വെടിക്കെട്ട് നടത്തുന്നത്. ഹൈക്കോടതിയുടെ നിർദേശത്തെത്തുടർന്ന് വെടിക്കെട്ടിന് നിബന്ധനകൾക്കുവിധേയമായി എഡിഎം അനുമതി നൽകിയതോടെ ഏവരും പ്രതീക്ഷയിലായിരുന്നു. വേല കോ–-ഓർഡിനേഷൻ കമ്മിറ്റിയുമായി എഡിഎം ചർച്ച നടത്തുകയും കൃത്യമായ മാനദണ്ഡങ്ങൾ നൽകുകയും ചെയ്തു. ഉത്തരവിലുള്ള നിബന്ധനങ്ങൾ ദേശക്കമ്മിറ്റിക്കാർ പാലിച്ചുകൊണ്ടുതന്നെയായിരുന്നു ഒരുക്കങ്ങൾ നടത്തിയിരുന്നത്. പങ്ങാരപ്പിള്ളി ദേശം വെടിക്കെട്ട് നടത്തുന്നതിന് മണിക്കൂറുകൾ മുമ്പ് മാത്രമാണ് പെസോയിലെ മൂന്നംഗം സംഘം പരിശോധനയ്ക്കെത്തിയത്. വിവിധ വേലകൾക്കും പൂരങ്ങൾക്കും വെടിക്കെട്ടിന് പെസോ അനുമതി നൽകുകയും അന്തിമഹാകാളൻ കാവിൽ മാത്രം നിഷേധിക്കപ്പെടുകയും ചെയ്തത് പൊതുജനങ്ങളിൽ സംശയം ഉളവാക്കിയിട്ടുണ്ട്. വേല ഒരുക്കങ്ങളിൽ തുടക്കം മുതൽക്കേ മന്ത്രി കെ രാധാകൃഷ്ണൻ ഇടപെടുകയും അധികൃതർക്ക് വേണ്ട നിർദേശങ്ങൾ യഥാസമയം നൽകുകയും ചെയ്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..