തൃശൂർ
വർണാഭമായ വസ്ത്രങ്ങളും ചടുലമായ നൃത്ത ചുവടുകളും കൈയടികളോടെ കാണികളും. - സ്കൂൾ കലോത്സവവേദികളെ ഓർമിപ്പിക്കും വിധം നിറഞ്ഞ സദസ്. സംസ്ഥാന റവന്യൂ കലോത്സവം രണ്ടാംനാളും പൂരനഗരിയെ പുളകച്ചാർത്തണിയിച്ചു. രണ്ടുനാൾ പൂർത്തിയാവുമ്പോൾ തൃശൂർ ജില്ലയാണ് മുന്നിൽ. 20 മത്സരങ്ങൾ പൂർത്തിയായപ്പോൾ 120 പോയിന്റ് നേടിയിട്ടുണ്ട്. പ്രധാന വേദിയിൽ നടന്ന സിനിമാറ്റിക് ഡാൻസ് മത്സരം കണ്ട് നിന്നവരെ പോലും താളം ചവിട്ടിച്ചു. 13 ടീമുകൾ മാറ്റുരച്ച വാശിയേറിയ മത്സരത്തിൽ തൃശൂർ ജില്ല ഒന്നാമതായി. കലോത്സവത്തിലെ രണ്ടാം ദിനത്തിലും തൃശൂരിന്റെ റോമി ചന്ദ്രമോഹൻ താര മായി. മോഹിനിയാട്ട മത്സരത്തിലാണ് വീണ്ടും ഒന്നാം സ്ഥാനം നേടിയത്. ഭരതനാട്യത്തിൽ ഒന്നാമതായ റോമി ചന്ദ്രമോഹൻ നയിച്ച തൃശൂർ ടീമാണ് സിനിമാറ്റിക് ഡാൻസിലും ഒന്നാം സ്ഥാനം നേടിയത്. മൈമിലും തൃശൂര്‍ ടീം ഒന്നാം സ്ഥാനം നേടി. ഇശൽതേൻ കണമായി പെയ്തിറങ്ങിയ മാപ്പിളപ്പാട്ടിൽ സാംസ്‌കാരിക നഗരിയുടെ മനം കുളിർത്തു. പുരുഷ - വനിതാ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ കൂടുതൽ മത്സരാർത്ഥികളും പാടിയത് മഹാകവി മോയിൻകുട്ടി വൈദ്യരുടെ വരികളായിരുന്നു. പുരുഷ വിഭാഗം മത്സരത്തിൽ കൊല്ലം ജില്ലയിലെ ഷിഹാബുദ്ദീൻ ഒന്നാം സ്ഥാനം നേടി. പുരുഷ വിഭാഗം ഒപ്പനയിൽ കോഴിക്കോട് ജില്ല ഒന്നാം സ്ഥാനം നേടി. നാടകം, തബല, മൃദംഗം, ഗിറ്റാർ, വയലിൻ തുടങ്ങിയ മത്സരങ്ങളും രചനാ മത്സരങ്ങളും പൂർത്തിയായി. രാത്രി തൈവമക്കൾ അവതരിപ്പിച്ച നാടൻ കലാവിരുന്നുമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..