ഗുരുവായൂർ
ഗുരുവായൂരിൽ ദേവസ്വം ക്വാർട്ടേഴ്സ് കെട്ടിടം തകർന്ന സംഭവം എൻജിനിയറിങ് വിഭാഗം റിപ്പോർട്ട് തയ്യാറാക്കി തുടങ്ങി. അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചുനീക്കാനുള്ള നടപടികൾ പൂർത്തിയായി. പരിസരത്തെ കാലപ്പഴക്കമുള്ള മറ്റു കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാത്ത തരത്തിൽ വിദഗ്ദസംഘത്തെയും ആധുനിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയാണ് കെട്ടിടങ്ങൾ പൊളിക്കുക. ഇത്തരം സാങ്കേതിക സംവിധാനങ്ങൾ കൈവശമുള്ള ഊരാളുങ്കൽ സൊസൈറ്റിയുമായി ശനി രാത്രി ചർച്ച നടത്തിയതായി അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ പറഞ്ഞു. കെട്ടിടങ്ങൾ പൊളിക്കുന്നതിനായുള്ള യന്ത്രസാമഗ്രികൾ ഞായറാഴ്ച തന്നെ ഗുരുവായൂരിലെത്തിക്കും. സാങ്കേതിക വിദഗ്ദർ സ്ഥലം സന്ദർശിച്ചു. 55 വർഷം പഴക്കുമുള്ള കെട്ടിടമാണ് തകർന്ന ക്വാർട്ടേഴ്സ്. ഇതോടൊപ്പം നിർമിച്ചിട്ടുള്ള 45 കെട്ടിടങ്ങൾ ഈ സ്ഥലത്തുണ്ട്. പില്ലറുകൾ ഇല്ലാതെ വെട്ടുകല്ലിൽ ചെമ്മണ്ണിൽ പണിത കെട്ടിടങ്ങളാണിവ. ഇവ പൊളിച്ചുനീക്കാൻ നേരത്തെ തന്നെ ദേവസ്വം തീരുമാനിച്ചിരുന്നു.
നിലവിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്നവർക്ക് ബദൽ സംവിധാനങ്ങളാകാത്തതാണ് നീളാൻ കാരണം. അപകടം നടന്ന സാഹചര്യത്തിൽ തകർന്ന കെട്ടിടവും തുടർന്ന് കാലപ്പഴക്കമുള്ള കെട്ടിങ്ങളും പൊളിച്ചുനീക്കാനാണ് ദേവസ്വം തീരുമാനം. ശനി വൈകിട്ട് അഞ്ചരയോടെയാണ് ഗുരുവായൂർ ദേവസ്വത്തിന്റെ പാഞ്ചജന്യം ഗസ്റ്റ് ഹൗസിന്റെ പിൻഭാഗത്ത് ദേവസ്വം ജീവനക്കാരുടെ ക്വാർട്ടേഴ്സ് തകർന്നത്. താഴത്തെ നിലയിൽ താമസക്കാരില്ലാതിരുന്നതിനാലാണ് ആളപായമില്ലാതിരുന്നത്. സംഭവം നടന്ന ഉടനെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പ്രിൻസിപ്പൽ സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറി തിങ്കളാഴ്ച റിപ്പോർട്ട് മന്ത്രിക്ക് കൈമാറും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..