തൃശൂർ
എഐസിസി അംഗം അനിൽ അക്കരയുടെ കുടുംബത്തിന്റെ ഓവർഡ്രാഫ്‌റ്റ് വഴിവിട്ട് എഴുതി ത്തള്ളിയ കോൺഗ്രസ് ഭരണസമിതിയുടെ നടപടിക്കെതിരെ സഹകാരികൾ നിയമനടപടിക്ക് ഒരുങ്ങുന്നു. അദാലത്തുകളിൽ ഓവർഡ്രാഫ്റ്റുകൾക്ക് ഇളവുകൾ നൽകാൻ പാടില്ലെന്നിരിക്കെ അടാട്ട് ഫാർമേഴ്‌സ് ബാങ്കിൽ കോൺഗ്രസ് ഭരണകാലത്താണ് ബാങ്കിന് 25 ലക്ഷം രൂപ നഷ്ടം വരുത്തിയ നടപടിയുണ്ടായത്. ബാങ്കിലെ മറ്റു സഹകാരികൾക്ക് ഒഡിയിൽ ഇളവ് അനുവദിച്ചിട്ടില്ല. ഇതു സംബന്ധിച്ച് വാർത്തകൾ പുറത്തുവന്നതോടെയാണ് സഹകാരികൾ നിയമനടപടിക്കൊരുങ്ങുന്നത്.
ചട്ടവിരുദ്ധമായി എഴുതിത്തള്ളിയ സംഖ്യ തിരിച്ചുപിടിക്കണമെന്ന അജൻഡ ബാങ്കിന്റെ പൊതുയോഗത്തിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് സഹകാരികൾ ബാങ്ക് ഭരണസമിതിക്ക് കത്ത് നൽകി. തുടർ നിയമ നടപടിക്കും ഒരുങ്ങുകയാണ്. പൊതുയോഗം അജൻഡ പാസാക്കി ബാങ്കിന് വന്ന 25 ലക്ഷം നഷ്ടം തിരിച്ച് ഈടാക്കാനുള്ള നടപടി സ്വീകരിക്കാൻ ഭരണസമിതിക്ക് അധികാരമുണ്ട്.
പ്രാഥമിക സർവീസ് സഹകരണ ബാങ്കുകളിൽനിന്ന് വായ്പയെടുത്തയാൾ മരണമടയുകയോ അപകടം എന്നിവ മൂലം കുടിശ്ശികയായി ജപ്തി നടപടികൾ നേരിടുകയോ ചെയ്യുന്നവർക്കാണ് ഇളവിന് അർഹത. ഇതിൽ ഓവർഡ്രാഫ്‌റ്റ് ഉൾപ്പെടില്ല. അദാലത്തിൽ വായ്പക്കാരന്റെ (ആശ്രിതരുടെ) നിർദേശങ്ങൾ കേട്ട്, പറഞ്ഞ കാര്യങ്ങൾ ശരിയാണോയെന്ന് മനസ്സിലാക്കാൻ രണ്ട് ഭരണസമിതി അംഗങ്ങളെ ചുമതലപ്പെടുത്തണം. ഇവർ വായ്പക്കാരെ നേരിൽ കണ്ട് അടയ്ക്കാനാവുന്ന തുകയെ സംബന്ധിച്ചുള്ള വിവരം റിപ്പോർട്ടാക്കി ഭരണസമിതിക്ക് സമർപ്പിക്കണം. പരമാവധി നൽകാവുന്ന ഇളവിനെ സംബന്ധിച്ച് തീരുമാനമെടുക്കണം. ഈ തീരുമാനം സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ (എ ആർ) മുഖാന്തരം ജോയിന്റ് രജിസ്ട്രാർ (ജെ ആർ) വഴി സംസ്ഥാന തല സ്റ്റിയറിങ് കമ്മിറ്റിയുടെ അംഗീകാരം വാങ്ങണം.
അനിൽ അക്കരയുടെ കുടുംബം ഒഡിയാണ് എടുത്തത്. അന്നത്തെ യുഡിഎഫ് സർക്കാരിന്റെ സ്വാധീനം പ്രയോജനപ്പെടുത്തി ഇവരുടെ ഒഡിക്കുകൂടി ഇളവ് ഉൾപ്പെടുത്തുകയായിരുന്നു. ആശ്വാസ് പദ്ധതിയുടെ കാലാവധി 2016 മാർച്ച് 31ന് തീർന്നിട്ടും ജൂൺവരെ നീട്ടി വാങ്ങി. ഇളവ് അനുവദിച്ച ഭരണസമിതി തീരുമാനത്തിന് സംസ്ഥാനതല സമിതിയുടെ അംഗീകാരം വാങ്ങിയിട്ടില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സഹകാരികൾ നിയമ നടപടിക്കൊരുങ്ങുന്നത്.
കോൺഗ്രസ് ഭരണസമിതി നടത്തിയ 40 കോടിയോളം രൂപയുടെ അഴിമതി കണ്ടെത്തിയതിനെത്തുടർന്ന് അടാട്ട് ഫാർമേഴ്‌സ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടിരുന്നു. ഇപ്പോൾ അഴിമതിയുടെ കാവൽക്കാരനായി അഭിനയിക്കുന്ന അനിൽ അക്കര അന്ന് അഴിമതിക്ക് കുടചൂടി നിരാഹാര സമരം നടത്തിയിരുന്നു. കോൺഗ്രസ് തെരഞ്ഞെടുപ്പു നടത്താതിരിക്കാൻ സുപ്രീംകോടതിവരെ കേസും പോയി. പിന്നീട് തെരഞ്ഞെടുപ്പ് നടന്നപ്പോൾ അടാട്ട് ബാങ്ക് ഭരണസമിതിയിൽ എൽഡിഎഫ് ഉജ്വലവിജയം നേടി.
നിയമസഭാ തെരഞ്ഞെടുപ്പിൽ അനിൽ അക്കരയേയും വടക്കാഞ്ചേരി ജനത പുറംതള്ളി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..