തൃശൂർ
കോർപറേഷനിൽ 231 ഭൂരഹിതർക്ക് മൂന്നുസെന്റ് ഭൂമി നൽകാൻ കൗൺസിൽ തീരുമാനം. നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇരുന്നൂറിൽപ്പരം കുടുംബങ്ങൾക്ക് ഭൂമി ലഭിക്കുന്നത്. ഭൂമി നൽകിയശേഷം ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടും നൽകും. കോര്‍പറേഷൻ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് സാധാരണക്കാരായ ജനങ്ങളിലേയ്ക്കും ക്ഷേമപദ്ധതികള്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. യോഗത്തിൽ മേയർ എം കെ വർഗീസ് അധ്യക്ഷനായി.
ലൈഫ് ഭൂരഹിത–- ഭവനരഹിത അംഗീകൃത ലിസ്‌റ്റിലെ ഗുണഭോക്താക്കൾക്കാണ് ഭൂമി
ലഭ്യമാവുക. കോർപറേഷൻ പുനരധിവാസ പദ്ധതിക്കായി വാങ്ങിയിട്ടുള്ള മാടക്കത്ര മാറ്റാംപുറം പ്രദേശത്താണ് ഭൂമി നൽകുക. ഐഎച്ച്‌എസ്‌ഡിപി കെട്ടിട സമുച്ചയങ്ങളുടെ നിർമാണത്തിനുശേഷം ബാക്കിയുള്ള 14 ഏക്കർ 85.68 സെന്റ് ഭൂമി 125 സ്ക്വയർ മീറ്റർ വീതം 231 ഫ്‌ളോട്ടുകളായി തിരിച്ചിട്ടുണ്ട്. ഈ ഭൂമിയാണ് വിതരണം ചെയ്യുക.
കോര്‍പറേഷന്‍ ജിഐഎസ് മാപ്പിങ് പദ്ധതി വഴി 80,000 വരുന്ന വീടുകളുടേയും 20,000 വരുന്ന സ്ഥാപനങ്ങളുടേയും ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തീകരിക്കുന്നതിന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് നല്‍കുന്നതിനുള്ള നിരക്കുകള്‍ അംഗീകരിച്ചു. കോര്‍പറേഷന്‍ പരിധിയിലെ ജല സ്രോതസുകള്‍ കണ്ടെത്തി പുനരുദ്ധാരണം ചെയ്ത് സംരക്ഷിക്കും. പട്ടികജാതി ക്ഷേമ പദ്ധതി വഴി 50 ഗുണഭോക്താക്കള്‍ക്ക് വിവാഹധനസഹായം നല്‍കുന്നതിനും കൗണ്‍സില്‍ തീരുമാനിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..