തൃശൂർ
മികവിന്റെ കേന്ദ്രങ്ങളായി സർക്കാർ സ്‌കൂളുകൾ. എട്ട് സ്‌കൂളുകളുടെ കെട്ടിടം ചൊവ്വാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി.
കിഫ്‌ബി ഫണ്ടുപയോഗിച്ച് ഹൈടെക് ക്ലാസ് മുറികളും ലാബും ഓഡിറ്റോറിയമുൾപ്പെടെയുള്ള സൗകര്യങ്ങളാണ് ഒരുക്കിയത്. സ്‌മാർട്ട് ക്ലാസ് മുറികളും ശുചിമുറി സൗകര്യങ്ങളും ഉൾപ്പെടുന്നതാണ് പുതിയ കെട്ടിട സമുച്ചയങ്ങൾ. സ്‌കൂളിന്റെ ഭൗതിക സൗകര്യങ്ങളും വിദ്യാർഥികളുടെ പഠന സൗകര്യവും ഇതോടെ മെച്ചപ്പെടും. കിഫ്‌ബി ഫണ്ടുപയോഗിച്ച് ഏഴ് സ്‌കൂളിന്റെയും പ്ലാൻ ഫണ്ട് ഉപയോഗിച്ച് ഒരു സ്‌കൂളിന്റെയും കെട്ടിടമാണ് നിർമിച്ചത്. കിഫ്‌ബിയുടെ അഞ്ച് കോടി രൂപ ഉപയോഗിച്ചാണ് തൃശൂർ ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ കെട്ടിടം നിർമിച്ചത്. 11 ക്ലാസ് മുറികളും ആറ് ലാബുകളും ഓഡിറ്റോറിയം, പ്രിൻസിപ്പൽ റൂം, സ്റ്റാഫ് റൂം, ശുചിമുറികൾ, ഭിന്നശേഷിക്കാർക്കായി മൂന്ന് സ്‌റ്റോർ റൂമുകൾ ഉൾപ്പെടെ പതിനായിരം ചതുരശ്ര അടി വീസ്‌തീർണമുള്ള മൂന്ന് നിലക്കെട്ടിടമാണ് നിർമിച്ചത്.
കിഫ്‌ബിയുടെ മൂന്ന് കോടി രൂപ ചെലവഴിച്ച് തിരുവില്വാമല ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, ഒരു കോടി രൂപ വീതം ചെലവഴിച്ച് അഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, കുന്നംകുളം ഗവ. ബോയ്‌സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, കുന്നംകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ, ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവയും പ്ലാൻ ഫണ്ടുപയോഗിച്ച് പഴഞ്ഞി ഗവ. മോഡൽ എൽ പി സ്‌കൂൾ കെട്ടിടവുമാണ് നിർമിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..