തൃശൂർ
മണ്ണിൽ വിയർപ്പൊഴുക്കി നാടിന് സമൃദ്ധിയേകാനും കാർഷിക സംസ്‌കൃതി തിരിച്ചുപിടിക്കാനും ഒരുങ്ങി യുവത. ഭക്ഷ്യസമൃദ്ധിക്കായി ഡിവൈഎഫ്‌ഐയുടെ ‘നട്ടുവളർത്താം നല്ലൊരു നാളെയെ, പാഠം ഒന്ന് വയലും വീടും’ എന്ന കൃഷി പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ഭക്ഷ്യ സ്വയംപര്യാപ്‌തത ലക്ഷ്യമിട്ടാണ് ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ യുവജനങ്ങൾ കൃഷി ആരംഭിച്ചത്. തൃശൂർ കോട്ടപ്പുറം രാഗമാലികപുരത്തെ വ്യക്തിയുടെ 70 സെന്റിൽ ആരംഭിച്ച കൃഷിയിറക്കലിന്റെ ജില്ലാതല ഉദ്‌ഘാടനം സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് നിർവഹിച്ചു.
പടിഞ്ഞാറെക്കോട്ട, പാട്ടുരായ്‌ക്കൽ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്. കപ്പ, പടവലം, തക്കാളി, മുളക്, വഴുതന, വെണ്ട എന്നിവയാണ് ആദ്യഘട്ട കൃഷി. ഡിവൈഎഫ്‌ഐയുടെ ജില്ലയിലെ 17 ബ്ലോക്ക് കമ്മിറ്റികളിലെ 182 മേഖലാ കമ്മിറ്റികളിലും കൃഷിക്ക് തുടക്കമായി. ഇതിനകം 300 ഏക്കറിൽ കൃഷി ആരംഭിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യവസ്തുക്കൾ അതിർത്തി കടന്നെത്തുന്നത് ദുഷ്‌കരമാണ്. ഭക്ഷ്യപ്രതിസന്ധി മറികടക്കാൻ ഭൂമികളെല്ലാം ഹരിതാഭമാക്കാനുള്ള പരിശ്രമങ്ങളിലാണ് സംസ്ഥാന സർക്കാർ. ജനങ്ങൾ കാർഷികസംരംഭങ്ങളിലേക്ക് ഇറങ്ങണമെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ അഭ്യർഥിച്ചിരുന്നു. ഈ സന്ദേശം ഉൾക്കൊണ്ടാണ് യുവജനങ്ങൾ കൃഷി ഏറ്റെടുത്തിരിക്കുന്നത്.
ചടങ്ങിൽ ജില്ലാ പ്രസിഡന്റ് കെ വി രാജേഷ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ഗ്രീഷ്‌മ അജയഘോഷ്, ജില്ലാ സെക്രട്ടറി പി ബി അനൂപ്, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ വി ഹരിദാസ്, ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് ഇ എൻ അനിൽകുമാർ സ്വാഗതവും ബ്ലോക്ക് ട്രഷറർ ദിപിൻദാസ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..