ഇരിങ്ങാലക്കുട
കാട്ടൂർ മേഖലയിൽ കുടുംബ ക്ഷേത്രങ്ങളിൽ നിന്ന് ദീപസ്തംഭങ്ങൾ, ഓട്ടുവിളക്കുകൾ മോഷണം നടത്തിയ പ്രതികൾ അറസ്റ്റിലായി. പൊഞ്ഞനം സ്വദേശികളായ കണ്ടരന്തറ ഇടിവാൾ രാജേഷ് എന്നു വിളിക്കുന്ന രാജേഷ്(50) ,ഇരിങ്ങാത്തുരുത്തി വീട്ടിൽ സാനു(36) വെള്ളാഞ്ചേരി വീട്ടിൽ സഹജൻ(49) എന്നിവരെയാണ് പ്രത്യേക അന്വേഷകസംഘം അറസ്റ്റ് ചെയ്തത്. വ്യാഴാഴ്‌ച പുലർച്ചെയാണ് പൊഞ്ഞനത്ത് നീരോലി, കതിരപ്പുള്ളി കുടുംബ ക്ഷേത്രങ്ങളിൽ നിന്നായി ഒരു ലക്ഷം രൂപയ്‌ക്കു മേൽ വിലമതിക്കുന്ന ദീപസ്തംഭങ്ങൾ മോഷണം പോയത്. ഈ കേസിലാണ് മൂന്നുപേരും അറസ്റ്റിലായത്. ഒന്നാം പ്രതി രാജേഷും രണ്ടാം പ്രതി സാനുവുമാണ് അമ്പലങ്ങളിൽ നിന്ന് മോഷണം നടത്തിയിരുന്നത്. സംഭവം അറിഞ്ഞ ഉടനെ അന്വേഷണം നടക്കുന്നതിനിടയിൽ ഓട്ടോ ടാക്സിയിൽ ഒരു സംഘം വിളക്കുകൾ വിൽപ്പനയ്ക്കായി നടക്കുന്നതായ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് ഓട്ടോ ടാക്സി കണ്ടെത്തി ഡ്രൈവർ സഹജനെ ചോദ്യം ചെയ്തതോടെ മറ്റു പ്രതികളേയും പൊലീസ് സംഘം പിടികൂടുകയായിരുന്നു. ആദ്യം സംഭവം നിഷേധിച്ച പ്രതികൾ ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തുകയായിരുന്നു. മോഷണമുതലുകൾ രാജേഷിന്റെ പറമ്പിൽ പല സ്ഥലങ്ങളിലായി കുഴിച്ചിട്ട നിലയിലായിരുന്നു. ഇവയെല്ലാം കണ്ടെടുത്തിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..