ഗുരുവായൂർ
സംഗീതാസ്വാദകരുടെ മനം കുളിർപ്പിച്ച് സാകേതരാമനും ജനപ്രിയ കീർത്തനങ്ങളുടെ നാദധാര തീർത്ത് സുധ രഞ്ജിത്തും ചെമ്പൈ വേദി കീഴടക്കി. ശബ്ദം നിലച്ച ചെമ്പൈ ഭാഗവതർ ശബ്ദം തിരിച്ചുകിട്ടിയ ശേഷം ദേവനെ സ്തുതിച്ച് ആലപിച്ച ‘ രക്ഷമാം ശരണാഗത' എന്ന കീർത്തനം നാട്ടരാഗത്തിൽ ആദിതാളത്തിൽ അവതരിപ്പിച്ചാണ് സാകേതരാമൻ കച്ചേരി തുടങ്ങിയത്. മീനാക്ഷീസുത നാഗരാജൻ എന്നറിയപ്പെട്ടിരുന്ന ടി ഇ നാഗരാജൻ രചിച്ച ഈ കീർത്തനം ഭാവതീവ്രമായാണ് സാകേതരാമൻ അവതരിപ്പിച്ചത്. തുടർന്ന് ‘മാധവ മാമവ’ എന്ന കീർത്തനം നീലാംബരി രാഗത്തിലും ‘സാമജ വര ഗമന’ ഹിന്ദോള രാഗത്തിലും ആലപിച്ചു. ‘കൃഷ്ണ..കൃഷ്ണ..മുകുന്ദജനാർദന’ എന്നു തുടങ്ങുന്ന പുന്താനത്തിന്റെ ജ്ഞാനപ്പാനയും സാകേതരാമൻ ചെമ്പൈ വേദിയിൽ അവതരിപ്പിച്ചു. എൻ സി മാധവ് (വയലിൻ), എൻ ഹരി (മൃദംഗം), ട്രിച്ചി മുരളി (ഘടം), വെള്ളിനേഴി രമേഷ് (മുഖർശംഖ്) എന്നിവർ പക്കമേളമൊരുക്കി. ജനപ്രിയ കീർത്തനങ്ങൾ സ്വരശുദ്ധിയോടെ അവതരിപ്പിച്ചാണ് സുധാ രഞ്ജിത് ചെമ്പൈവേദിയെ ധന്യമാക്കിയത്. ‘മഹാഗണപതിം’ നാട്ട രാഗത്തിലാലപിച്ച് കച്ചേരിയാരംഭിച്ച സുധാ രഞ്ജിത് തുടർന്ന് ‘ഗുരുവായൂരപ്പനെ... അപ്പൻ’ എന്ന കീർത്തനം രീതിഗൗള രാഗത്തിലും ‘നകുമോ മു’ ആഭേരിയിലും ‘ഗോവർദ്ധന ഗിരീശം’ എന്ന കീർത്തനം ഹിന്ദോളത്തിലും ‘അപരാധമുല’ ലതാംഗി രാഗത്തിലും അവതരിപ്പിച്ചു. സുധ രഞ്ജിത്തിന് മാഞ്ഞൂർ രഞ്ജിത്ത്(വയലിൻ), ആലുവ ഗോപാലകൃഷ്ണൻ(മൃദംഗം), ആലപ്പുഴ ജി മനോഹർ (ഘടം), കണ്ണൂർ സന്തോഷ് (മുഖർശംഖ്) എന്നിവർ പക്കമേളമൊരുക്കി. ഉപകരണസംഗീതത്തിൽ ഇഞ്ചുകുടി സുബ്രഹ്മണ്യൻ നാഗസ്വരക്കച്ചേരി അവതരിപ്പിച്ചു. നെല്ലായി കെ വിശ്വനാഥൻ (വയലിൻ), വൈപ്പിൻ സതീഷ് (മൃദംഗം), തൃക്കാക്കര വൈ എൻ ശാന്താറാം (ഗഞ്ചിറ), എണ്ണക്കാട് മഹേശ്വരൻ (ഘടം) എന്നിവർ പക്കമേളക്കാരായി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..