28 March Thursday
ബാലറ്റ്‌ പെട്ടിയുടെ അറയിൽ കള്ളവോട്ട്‌

കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യം തള്ളി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022
തൃശൂർ
അവിണിശേരി  കേരള ഖാദി ഗ്രാമ വ്യവസായ അസോസിയേഷനിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ ബാലറ്റ്‌ പെട്ടിക്കുള്ളിൽ അറ നിർമിച്ച്‌ കള്ളവോട്ട്‌ നിക്ഷേപിച്ച കേസിൽ   കോൺഗ്രസ് നേതാവും അസോ. പ്രസിഡന്റായിരുന്ന സി ബി ഗീതയുടെ മുൻകൂർ ജാമ്യം ജില്ലാ കോടതി  തള്ളി. ജില്ലാ കോടതി ജഡ്‌ജി പി എൻ വിനോദാണ്‌ ഗീതയുടെ  മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്‌. നേരത്തേ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌  ഗീത നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.  കേസിൽ കള്ളവോട്ടിന്‌ കൂട്ടുനിന്ന റിട്ടേണിങ് ഓഫീസർ അറസ്‌റ്റിലായിരുന്നു.  ഖാദി  തെരഞ്ഞെടുപ്പു വീണ്ടും നടത്താൻ ഹൈക്കോടതിയും നേരത്തേ ഉത്തരവിറക്കിയിരുന്നു. ജില്ലാ പബ്ലിക്‌ പ്രോസിക്യൂട്ടർ അഡ്വ. കെ ബി സുനിൽകുമാർ  പ്രോസിക്യൂഷനുവേണ്ടി ഹാജരായി.  
കോൺഗ്രസ്‌ നേതാവും മുൻ മന്ത്രിയുമായ സി എൻ ബാലകൃഷ്‌ണന്റെ മകളാണ്‌ സി ബി ഗീത. കഴിഞ്ഞ തവണ കോർപറേഷൻ കൗൺസിലറായിരുന്നു.  തെരഞ്ഞെടുപ്പിൽ  കോൺഗ്രസ് ചേരിതിരിഞ്ഞായിരുന്നു  മത്സരം.  തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ  സെക്രട്ടറി  വി കേശവനാണ്‌ ഹൈക്കോടതിയെ സമീപിച്ചത്‌. സി ബി ഗീത വിഭാഗം  പെട്ടിക്കകത്ത്‌  രഹസ്യ അറയുണ്ടാക്കി വോട്ടിങ് ആരംഭിക്കുന്നതിന്‌ മുമ്പേ 50 വോട്ട്‌ നിക്ഷേപിച്ചതായാണ്‌ ആരോപണം. വോട്ടെണ്ണൽ സമയത്ത്‌ ഇത്‌ കണ്ടെത്തി. നെടുപുഴ പൊലീസ്‌ സ്ഥലത്തെത്തി പെട്ടി പിടിച്ചെടുത്ത്‌ കേസെടുക്കുകയായിരുന്നു. കള്ളവോട്ടിന്റെ  ദൃശ്യങ്ങൾ  പുറത്തുവന്നിരുന്നു.  
ആകെ196 വോട്ടാണുള്ളത്‌. ഇതുപ്രകാരം 200 ബാലറ്റ്‌ അടിക്കാനായിരുന്നു ഭരണസമിതി തീരുമാനം. എന്നാൽ റിട്ടേണിങ് ഓഫീസറെ സ്വാധീനിച്ച്‌ 50 ബാലറ്റ്‌ കൂടുതൽ അടിച്ചതായാണ്‌ പരാതി. ഈ  50  ബാലറ്റിൽ സി ബി ഗീതയുടെ നേതൃത്വത്തിലുള്ള പാനലിന്‌ അനുകൂലമായി വോട്ട്‌ രേഖപ്പെടുത്തി പെട്ടിക്കുള്ളിലെ  അറയിൽ  നിക്ഷേപിക്കുകയായിരുന്നു. വോട്ടെടുപ്പ്‌ സമയത്ത്‌ പലകയ്‌ക്കിടയിൽ കുടുങ്ങിയ ബാലറ്റ്‌   കണ്ട്‌ സംശയം തോന്നി. പലക നീക്കിയപ്പോൾ കൂടുതൽ ബാലറ്റ്‌ കണ്ടെത്തുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top