നാട്ടിക
മഴയിൽ തീരദേശത്ത് വീണ്ടും വെള്ളക്കെട്ട്. നൂറോളം വീടുകൾ വെള്ളക്കെട്ടിലായി. രണ്ട് ദിവസം മഴ മാറി നിന്നതോടെ കുറഞ്ഞ വെള്ളക്കെട്ട് ബുധനാഴ്ച രാത്രി പെയ്ത മഴയിലാണ് രൂക്ഷമായത്. ഏങ്ങണ്ടിയൂർ , വാടാനപ്പള്ളി, തളിക്കുളം, നാട്ടിക, വലപ്പാട്, എടത്തിരുത്തി ,കയ്പമംഗലം പഞ്ചായത്തുകളിലാണ് കനത്ത മഴയിൽ വെള്ളക്കെട്ട് വീണ്ടും രൂക്ഷമായത്. കയ്പമംഗലം, എടത്തിരുത്തി പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലാണ് വീടുകൾ വെള്ളത്തിലായത്.
ശനിയാഴ്ച മുതൽ മഴ കനക്കുകയും ഡാമുകൾ തുറന്ന് കനോലി കനാൽ നിറഞ്ഞ് കവിയുകയും ചെയ്തതോടെ പുഴയോരത്തുള്ള വീടുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഈ ഭാഗത്തുള്ളവർ ദുരിതാശ്വാസ ക്യാമ്പിലും ബന്ധുവീടുകളിലേക്കും താമസം മാറ്റി . കനോലി കനാലിൽ വീണ്ടും വെള്ളം പൊങ്ങിയതോടെ കൂടുതൽ ഭാഗങ്ങളിൽ വെള്ളം കയറി. കാക്കാത്തിരുത്തി എൽബിഎസ് കോളനി, ചളിങ്ങാട് കൂനിപ്പറമ്പ് , കോഴിത്തുമ്പ്, ചെന്ത്രാപ്പിന്നി ഈസ്റ്റ്, മധുരം പുള്ളി, സിറാജ് നഗർ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് കൂടുതലായുള്ളത്. ഈ ഭാഗങ്ങളിൽ രണ്ടരയടിയോളം വെള്ളം പൊങ്ങിയിട്ടുണ്ട്. ചളിങ്ങാട് പോക്കാക്കില്ലത്ത് മജീദിന്റെ വീട്ടു മതിൽ വെള്ളക്കെട്ടിൽ തകർന്നുവീണു.
കയ്പമംഗലം പഞ്ചായത്തിൽ 26 കുടുംബങ്ങളിൽ നിന്നായി 68 പേരാണ് ദുരിതാശ്വാസ ക്യാമ്പിലുള്ളത്.
എടത്തിരുത്തി പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിലെ 31 കുടുംബങ്ങളിൽ നിന്നായി 81 പേരുമാണ് ഉള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..