തൃശൂർ
തമിഴ് ഗോത്ര വർഗ നെല്ലിനമായ മാപ്പിളെ ചെമ്പാൻ, അതിവർഷം അതിജീവിക്കും കട്ടമോടോൻ, ഔഷധ ഗുണമുള്ള കറുത്ത നവര വെളുത്ത നവര–- അന്യംനിന്നുകൊണ്ടിരിക്കുന്ന നെല്ലിനങ്ങൾ വീണ്ടെടുക്കുകയാണ് അഞ്ചേരി ഒറയാംപുറത്തെ കർഷകർ. അന്യംനിൽക്കുന്ന മൂപ്പ് കൂടിയ നെല്ലിനങ്ങൾക്കൊപ്പം മൂപ്പ് കുറഞ്ഞ ജ്യോതിയും മണിരത്നവും ഉൾപ്പെടെ പത്തോളം നെൽ വിത്തുകൾ 10 ഏക്കറിലാണ് കൃഷിയിറക്കിയത്. അരിയാക്കി വിപണനവുമുണ്ട്. പക്ഷികൾക്കുള്ള അന്ന സമർപ്പണത്തിന് ചെറുകണ്ടം കർഷകർ മാറ്റിവയ്‌ക്കുന്നു.
ഏഴ് ഏക്കറിലാണ് ജൈവരീതിയിൽ പ്രത്യേക വിത്തിനങ്ങൾ കൃഷിയിറക്കുന്നത്. പാലക്കാട്ടെ ജൈവകർഷകരിൽനിന്നാണ് ഈ വിത്തുകൾ വാങ്ങിയത്. മൂന്ന് ഏക്കറിൽ സാധാരണ നെല്ലും കൃഷിയിറക്കുന്നു. മൂപ്പ് കുറഞ്ഞ ജ്യോതിയും മണിരത്നവും നേരത്തേ കൊയ്തിരുന്നു. കാലം തെറ്റി വന്ന മഴയെ അതിജീവിച്ച് കട്ടമോടോനും കൊയ്‌തു. തമിഴ് ഗോത്ര വർഗ നെല്ലിനമായ മാപ്പിളെ ചെമ്പാൻ ഫെബ്രുവരിയിൽ കൊയ്യാനാവും.
സന്ദീപ് കുണ്ടോളി സെക്രട്ടറിയായും കെ കെ കണ്ടുണ്ണി പ്രസിഡന്റായും ചെറിയാൻ ജോർജ് രക്ഷാധികാരിയുമായുള്ള പാടശേഖര സമിതി 11 വർഷമായി കൃഷിയിറക്കുന്നുണ്ട്. ജൈവകൃഷിയിലൂടെ വിളയിച്ചെടുത്ത വിവിധ നെല്ലിനങ്ങളും അവയുടെ തവിട് കളയാത്ത അരിയും അവിലും വാങ്ങാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. മുതിരയും ചെറുപയറും എള്ളും വേനൽ ക്കാല കൃഷിയായി ചെയ്യാൻ തയ്യാറെടുക്കുകയാണ്. കൃഷി വകുപ്പ് പിന്തുണയും പാടശേഖരസമിതിക്ക് കരുത്തുപകരുന്നു.
കുട്ടാടൻ നെല്ല് കൊയ്‌ത്തുത്സവം ഗവ. ചീഫ് വിപ്പ് കെ രാജനാണ് ഉദ്‌ഘാടനം ചെയ്തത്. ജൈവ അരി വില്പന കോർപറേഷൻ വികസനകാര്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി നിർവഹിച്ചു. വിനോദ് കണ്ടെങ്കാവിൽ ഏറ്റുവാങ്ങി. ഡോക്ടറേറ്റ് നേടിയ ഒല്ലൂർ കൃഷി ഓഫീസർ എം ആർ രേഷ്മ, കർഷകരായ സന്ദീപ് കുണ്ടോളി, സുലോചന അടിയത്ത് എന്നിവരെ ചടങ്ങിൽ കൗൺസിലർ ആദരിച്ചു. കൗൺസിലർ നീതുദിലീഷ് സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..