തൃശൂർ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ വികസിപ്പിക്കുന്ന പദ്ധതിയിൽ ജില്ല മുന്നിൽ. തദ്ദേശ സ്ഥാപനങ്ങൾ തങ്ങളുടെ പരിധിക്കുള്ളിലെ ടൂറിസം സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി നിർദേശത്തിന്റെ ഡിപിആർ തയ്യാറാക്കി ടൂറിസം വകുപ്പിന്റെ വെബ്സൈറ്റ് വഴി സമർപ്പിക്കണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. ജില്ലയിൽ 12 പദ്ധതികളാണ് ഇതിനകം ടൂറിസം വകുപ്പിന്റെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. തൃശൂർ ജില്ലയിൽനിന്നാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പദ്ധതികൾ.
ടൂറിസം ഡെസ്റ്റിനേഷൻ പദ്ധതിയുടെ അവലോകനയോഗം ജില്ലാ ആസൂത്രണ സമിതി അംഗം കെ വി സജു, ജില്ലാ പ്ലാനിങ് ഓഫീസർ എൻ കെ ശ്രീലത എന്നിവരുടെ നേതൃത്വത്തിൽ ചേർന്നു. പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി ടൂറിസം വകുപ്പിന്റെ വെബ്സൈറ്റിൽ ഡെസ്റ്റിനേഷൻ അപ്‌ലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ 30നകം ചെയ്യണമെന്ന് യോഗം നിർദേശിച്ചു. ഇതുവരെ അപ്‌ലോഡ് ചെയ്ത പദ്ധതികളുടെ വിശദാംശങ്ങൾ യോഗം ചർച്ച ചെയ്തു.
പദ്ധതി ചെലവ് ടൂറിസം വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നിർവഹിക്കും. തെരഞ്ഞെടുക്കുന്ന പഞ്ചായത്തുകൾക്ക് 50 ലക്ഷം രൂപ സഹായമായി ലഭിക്കും. തദ്ദേശസ്ഥാപനങ്ങൾ വിശദപദ്ധതി രേഖ സമർപ്പിച്ചാൽ, ടൂറിസം സാധ്യതകൾ പരിശോധിച്ചാണ് കേന്ദ്രങ്ങളുടെ തെരഞ്ഞെടുപ്പ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..